രാഷ്ട്രീയസമരങ്ങളുടെ പേരിൽ തിരുവനന്തപുരം ഡി.സി.സി മുൻ ട്രഷറർ എം.എ.ലത്തീഫിനെതിരെ ഗുണ്ടാ നിയമം ചുമത്താൻ നീക്കമെന്ന് ആരോപണം. നടപടി നിർദേശിച്ച് പൊലീസ് ആർ.ഡി.ഒ കോടതിക്ക് റിപ്പോർട്ട് നൽകി. രാഷ്ട്രീയ പ്രവർത്തകർക്കെതിരെ ഗുണ്ടാ നിയമം ചുമത്തില്ലെന്ന മുഖ്യമന്ത്രിയുടെ നിർദേശം അട്ടിമറിച്ചത് മുൻ റൂറൽ എസ്.പിയെന്ന് എം.എ.ലത്തീഫ് ആരോപിച്ചു.
ആറോളം വരുന്ന രാഷ്ട്രീയസമരങ്ങളാണ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്താനായി റൂറൽ എസ്.പി , റിപ്പോർട്ടിൽ ചൂണ്ടികാണിച്ചിരിക്കുന്നതെന്നാണ് ആരോപണം. ഗൂണ്ടാ നിയമം ചുമത്തണമെന്നാവശ്യപ്പെട്ടുള്ള റിപ്പോർട്ട് റൂറൽ എസ്.പി ,ആർഡിഒ കോടതിക്ക് കൈമാറി.കഠിനംകുളം എസ്.ഐയുടെ ക്രമവിരുദ്ധ നടപടികൾക്കെതിരെ ജനകീയസമരം നയിച്ചതാണ് പക പോക്കലിന് പിന്നിലെന്നാണ് എം.എ.ലത്തീഫിന്റെ ആരോപണം
എന്നാൽ നല്ല നടപ്പിനുള്ള നോട്ടിസ് മാത്രമെ നൽകിയിട്ടുള്ളുവെന്നും,സംഭവത്തെ പെരുപ്പിച്ച് കാണിയ്ക്കാനുള്ള ശ്രമമാണ് ലത്തീഫിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നുമാണ് പൊലീസ് വിശദീകരണം