പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയി മരിച്ചതിൽ പൊലീസ് കേസെടുത്ത് ഒരു മാസമായിട്ടും ഒരു പ്രതിയെ പോലും പിടികൂടിയില്ല. പ്രതികളെല്ലാം ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം അറസ്റ്റ് വൈകുന്നതോടെ പൊലീസ് പ്രതികളുമായി ഒത്തുകളിക്കുന്നൂവെന്ന ആക്ഷേപവും ശക്തമാവുകയാണ്.
ജിഷ്ണു പ്രണോയിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന്റെ 38 ാം ദിവസം. അതായത് ഫെബ്രുവരി 13നാണ് അസ്വാഭാവിക മരണമെന്ന കേസ് മാറ്റി ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി ക്രിമിനൽ കേസടുത്തത്. നെഹ്രൂ ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ്, പി. ആർ.ഒ സജ്ഞിത് വിശ്വനാഥൻ, വൈസ് പ്രിൻസിപ്പൽ ഡോ. എൻ. കെ. ശക്തിവേൽ, അധ്യാപകരായ സി. പി. പ്രവീൺ, ഡിപിൻ എന്നിവരായിരുന്നു പ്രതികൾ. കോളജ് മാനേജ്മെന്റിന് ജിഷ്ണുവിനോടുള്ള വൈരാഗ്യം മൂലം കോപ്പിയടിച്ചെന്ന പേരിൽ കുടുക്കിയെന്നും ശാരീരികവും മാനസികവുമായി ഉപദ്രവിച്ചെന്നുമായിരുന്നു പൊലീസ് കണ്ടെത്തൽ.
എന്നാലൽ ഒരാളെ പോലും ഇതുവരെ അറസ്റ്റ് ചെയ്യാൻ പൊലീസിനായിട്ടില്ല. കേസെടുത്തതിന് തൊട്ടുപിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി ഇതരസംസ്ഥാനങ്ങളിലടക്കം തിരഞ്ഞെങ്കിലും കണ്ടെത്താനാവുന്നില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ ഇതിനിടെ എല്ാ പ്രതികളും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചുകഴിഞ്ഞു.
ഒന്നാം പ്രതി കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടെ അറസ്റ്റില് നിന്ന് രക്ഷപെട്ടു കഴിഞ്ഞു. മറ്റ് നാലുപേരുടെയും ജാമ്യാപേക്ഷകൾ ഹൈക്കോടതിയും തൃശൂർ ജില്ലാ കോടതിയും പരിഗണിച്ച് വരികയാണ്. എങ്കിൽ പോലും അറസ്്റ്റിന് തടസമില്ലെന്നിരിക്കെ പൊലീസ് അതിന് ശ്രമിക്കുന്നില്ലെന്നും ഒത്തുകളിയാണെന്നും ആരോപണം ശക്തമാണ്. അറസ്റ്റുണ്ടായില്ലങ്കിൽ കേസ് തന്നെ അവസാനിക്കുമെന്നിരിക്കെ മുഖ്യമന്ത്രി നൽകിയ ഉറപ്പിൽ പ്രതീക്ഷയർപ്പിക്കുകയാണ് കുടുംബം.