ആലപ്പുഴ ഹരിപ്പാട് ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊന്നത് ഒന്‍പതംഗസംഘമെന്ന് പൊലീസ് സ്ഥിരീകരിച്ചു. മുഖം മറച്ചെത്തിയ സംഘത്തില്‍ കൊച്ചിയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ഉണ്ടായിരുന്നതായും സംശയമുണ്ട്. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് കേസിന്‍റെ ചുമതല. അന്വേഷണത്തില്‍ വീഴ്ചവരുത്തിയ ഹരിപ്പാട് സിഐയെ ഐജി സസ്പെന്‍ഡ് ചെയ്തു
പട്ടാപ്പകല്‍ നടന്ന കൊലപാതകം എന്നതുമാത്രമല്ല പൊലീസിനെയും നാട്ടുകാരെയും ഞെട്ടിക്കുന്നത്. അക്രമിസംഘത്തില്‍ നിന്ന് രക്ഷപെടാന്‍ ജിഷ്ണു അരക്കിലോമീറ്റര്‍ ഓടുകയും മറ്റൊരു വീട്ടില്‍ അഭയം തേടുകയും ചെയ്തിട്ടും പിന്നാലെയെത്തിയവര്‍ മടങ്ങിയില്ല. നാടിനെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയശേഷമാണ് വീടിന്‍റെ വാതില്‍ തകര്‍ത്ത് ജിഷ്ണുവിനെ അക്രമികള്‍ വെട്ടിവീഴ്ത്തിയത്.
ഒന്‍പതംഗസംഘം ഇരു കൈകളിലും അരയിലും ആയുധങ്ങള്‍ കരുതിയിരുന്നു. മഴു, ഇരുചക്രവാഹനത്തിന്‍റെ ചെയിന്‍ സോക്കറ്റ് ഉരുമ്പുകമ്പിയില്‍ ഘടിപ്പിച്ചത്, വടിവാള്‍ , കത്തി എന്നിവ ഇവരുടെ കൈവശമുണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. കൊല്ലാനുറച്ചെത്തിയ ക്വട്ടേഷന്‍ സംഘത്തിലേക്ക് അന്വേഷണത്തെ നയിക്കുന്നതും ഇതൊക്കെത്തന്നെ. ക്ഷേത്രത്തിലെ കാവടിക്കുശേഷം ജിഷ്ണു മടങ്ങുന്ന വഴിയില്‍ അക്രമികള്‍ കാത്തുനില്‍ക്കുകയായിരുന്നു.കൊലപാതകത്തിനുപിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് സിപിഎം വിലയിരുത്തല്‍
ആക്രമണം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ വിഷ്ണു, കൈക്കുവെട്ടേറ്റ് ആശുപത്രിയിലുള്ള സ്വരാജ്, ജിഷ്ണു ഓടിക്കയറിയ വീട്ടിലെ താമസക്കാര്‍ എന്നിവരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. കൊച്ചിയിലെ ക്വട്ടേഷന്‍ ടീം അംഗങ്ങള്‍ കൊലപാതക സംഘത്തിലുണ്ടായിരുന്നതായാണ് പൊലീസിന്‍റെ സംശയം. ശാസ്ത്രീയ മാര്‍ഗങ്ങളെയും അന്വേഷണസംഘം ആശ്രയിക്കുന്നുണ്ട്. ബൈക്കിലെത്തി കൊലനടത്തിയതിനാല്‍ പ്രാദേശിക സഹായം സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞയാഴ്ച നടന്ന കരുവാറ്റ സ്വദേശി ഉല്ലാസിന്‍റെ കൊലപാതകവുമായി ഈ സംഭവത്തിന് ബന്ധമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പൊലീസ്. നാല്‍പ്പതോളം ആഴത്തിലുള്ള മുറിവുകളാണ് ജിഷ്ണുവിന്‍റെ ശരീരത്തിലുണ്ടായിരുന്നത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. കൊലപാതകവിവരമറിഞ്ഞിട്ടും സംഭവസ്ഥലത്തെത്താതിരുന്ന ഹരിപ്പാട് സിഐ ബിനു ശ്രീധറിനെ റേഞ്ച് ഐജി സസ്പെന്‍ഡ് ചെയ്തു