ആത്മഹത്യയെന്ന് പറഞ്ഞ് പൊലീസ് എഴുതിത്തള്ളിയ കേസില്‍ പുനരന്വേഷണത്തിന് പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റിയുടെ ഉത്തരവ്. സ്ത്രീധനപീഡനം മൂലമുള്ള മരണത്തിന് കേസെടുത്ത് അന്വേഷിക്കാന്‍ അതോറിറ്റി സംസ്ഥാന പൊലീസ് മേധാവിയോട് നിര്‍ദേശിച്ചു. 2012ല്‍ പാലക്കാട് കോട്ടായിയില്‍ മരിച്ച അനിതയുടെ കേസിലാണ് അതോറിറ്റി ചെയര്‍മാന്‍ കെ.നാരായണക്കുറുപ്പിന്റെ നിര്‍ണായക ഇടപെടല്‍.
പതിനെട്ട് വയസില്‍ വീടുവിട്ടിറങ്ങിയാണ് തൊട്ടയല്‍പക്കക്കാരനായ യുവാവും അനിതയും വിവാഹം കഴിച്ചത്. എന്നാല്‍ നാലുവര്‍ഷത്തിന് ശേഷവും ഭര്‍തൃവീട്ടിലേക്ക് അനിതയെ പ്രവേശിപ്പിച്ചില്ല. പകരം സ്വന്തം വീട്ടില്‍ തന്നെയാണ് അനിത കഴിഞ്ഞത്. കാരണം സ്ത്രീധനത്തെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു. ഭര്‍തൃവീട്ടുകാരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് അനിതയും കുടുംബവും പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നിട്ടും ദുരൂഹമരണത്തിന് ശേഷം ഇക്കാര്യങ്ങളൊന്നും പരിഗണിക്കാന്‍ പൊലീസ് തയ്യാറായില്ല എന്ന പരാതിയുമായാണ് അനിതയുടെ മാതാപിതാക്കള്‍ പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റിയെ സമീപിച്ചത്. തുടര്‍ന്ന് സംഭവസ്ഥലത്ത് നേരിട്ട് തെളിവെടുപ്പും നടത്തിയാണ് അതോറിറ്റി നിഗമനത്തില്‍ എത്തിയത്.
തൂങ്ങിമരണമെന്ന നിലയില്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസുണ്ടായിരുന്നത്. ഭര്‍ത്താവിനും വീട്ടുകാര്‍ക്കും മരണത്തില്‍ പങ്കുണ്ടെന്ന പരാതികള്‍ പൊലീസ് കാര്യമായി പരിഗണിച്ചില്ല. ഭർത്താവിന്റെ വീട്ടുകാരുടെ വാദങ്ങള്‍ അതുപടി അംഗീകരിച്ചാണ് പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും മുന്നോട്ട് പോയതത്.
സ്ത്രീധനപീഡനം മൂലമുള്ള മരണത്തിന് കേസെടുക്കാന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയ അതോറിറ്റി തുടര്‍വിവരങ്ങള്‍ അറിയിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.