കൊച്ചിയിൽ വീണ്ടും പൊലീസ് അതിക്രമം. പളളുരുത്തിയിലെ വർക്ക്്ഷോപ്പുടമയായ യുവാവാണ് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്. ട്രാഫിക് എസ്ഐ വിബിന്റെ നേതൃത്വത്തിലുള്ള പൊലീസുകാർ സ്റ്റേഷനിൽ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചുവെന്നാണ് ആരോപണം. പരാതിക്കാരൻ ഫോർട്ട് കൊച്ചിയിലെ സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്.
തോപ്പുംപടി വാലുംമേൽ പാലത്തിന് സമീപമുള്ള സിവി ഗ്യാരേജ് നടത്തുന്ന ചെന്താമരാക്ഷന് ട്രാഫിക് പൊലീസ് സ്റ്റേഷനിലുണ്ടായ അനുഭവമാണ് കേട്ടത്. ശനിയാഴ്ച വൈകിട്ട് പള്ളരുത്തിക്ക് സമീപംവെച്ച് കേടായ ഒരു ട്രെയിലറുമായി ചെന്താമരാക്ഷൻ തന്റെ വർക്ക്ഷോപ്പിലേക്ക് എത്തുകയായിരുന്നു. വഴിയിൽ പരിശോധനയ്ക്കായി നിന്ന ട്രാഫിക് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനത്തിന്റെ രേഖകൾ ആവശ്യപെട്ടു.
വാഹനം നിർത്തിയാൽ പിന്നെ സ്റ്റാർട്ടാവില്ലെന്നും രേഖകളുമായി സ്റ്റേഷനിലേക്ക് എത്താമെന്ന് ചെന്താമരാക്ഷൻ പറയുകയും പൊലീസ് സമ്മതിക്കുകയും ചെയ്തു. എന്നാൽ പിറ്റേ ദിവസം സ്റ്റേഷലെത്തിയപ്പോൾ ഉദ്യോഗസ്ഥര്‍ മർദ്ദിച്ചുവെന്നാണ് പരാതി. എന്നാൽ മർദിച്ചിട്ടില്ലെന്നും പരാതിക്ക് അടിസ്ഥാനമില്ലെന്നുമാണ് എസ്ഐയുടെ നിലപാട്. വർക്ക്ഷോപ്പുടമയുടെ പരാതിയിൽ ട്രാഫിക് വെസ്റ്റ് സിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്.