പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ബന്ധുവിന് പത്ത് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. വെള്ളിയാമറ്റം സ്വദേശി ശശികുമാറിനെയാണ് പോസ്കോ നിയമപ്രകാരം ശിക്ഷിച്ചത്.
2012 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. അടുത്ത ബന്ധുവും അയൽവാസിയുമായ സ്കൂൾ വിദ്യാർഥിനിയെ ഓണക്കോടി വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് ശശികുമാർ പീഡിപ്പിച്ചത്. തൊടുപുഴയിലെ ലോഡ്ജിൽ എത്തിച്ചായിരുന്നു പീഡനം. സംഭവം പുറത്തു പറയരുതെന്ന് കുട്ടിയെ ശശി ഭീഷണിപ്പെടുത്തി. ഇതിന് ശേഷം കാലിന് മുറിവ് പറ്റി കുട്ടി ചികിത്സയിലായിരുന്ന സമയത്ത് ആശുപത്രിൽ കൊണ്ടുപോകാനെന്ന വ്യാജേന ലൈംഗീക പീഡനം തുടർന്നു.
2010 ൽ പതിനേഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലും ശശി പ്രതിയായിരുന്നു. അന്ന് തെളിവുകളുടെ അഭാവത്തിൽ കോടതി ഇയാളെ വെറുതെ വിട്ടു. നിരവധി മോഷണം, അബ്കാരി കേസുകളിൽ പ്രതിയാണ് ശിക്ഷിക്കപ്പെട്ട ശശികുമാർ.