തിരുവനന്തപുരം അമരവിള ചെക്പോസ്റ്റിൽ നികുതിവെട്ടിച്ച് കടത്താൻ ശ്രമിച്ച 23 ലക്ഷം രൂപയുടെ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി. വാണിജ്യനികുതി വകുപ്പിലെ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് കടത്ത് പിടികൂടിയത്. ചെക്പോസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇതുവഴി തുടർച്ചയായി കള്ളക്കടത്ത് നടക്കുന്നതെന്ന് ആരോപണമുണ്ട്.
അമരവിള ടൈൽഫാക്ടറി ചെക്പോസ്റ്റുവഴി ലോറിയിൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കടത്തവേയാണ് വാണിജ്യനികുതി വകുപ്പിലെ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. നാഗർകോവിലിൽ നിന്ന് നികുതിവെട്ടിച്ച് കൊണ്ടുവന്ന ഉൽപന്നങ്ങളാണിത്. നെയ്യാറ്റിൻകരയ്ക്ക് സമീപം പിരായുമൂടുള്ള അയ്യാവൈകുണ്ഠാ ട്രേഡേഴ്സ് എന്ന കമ്പനിയുടെ പേരിലുള്ള ബില്ല് ഇവരുടെ കൈവശമുണ്ടായിരുന്നു. എന്നാൽ വാണിജ്യനികുതി വിഭാഗത്തിന്റെ പരിശോധനയിൽ അങ്ങനെയൊരു കമ്പനി പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി.
ഇതേവാഹനം തന്നെ കഴിഞ്ഞ 14 മാസത്തിനിടെ 10 തവണ നികുതി വെട്ടിച്ച് പ്ലാസ്റ്റിക് സാധനങ്ങൾ കടത്തിയതിന് പിടിയിലായിട്ടുണ്ട്. ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ സഹകരണമില്ലാതെ ഇങ്ങനെ കള്ളക്കടത്തുനടത്താൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.