വിദേശത്തേക്കു കയറ്റി അയക്കുന്ന കുരുമുളകിന്റെ ഗുണനിലവാരം ഉയർത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ വ്യവസായിക്കെതിരെ കൂടുതൽപേർ പരാതികളുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്ത നാട്ടകം സ്വദേശി ബോബി ജേക്കബ് മാർക്കോസിനെ കോടതി റിമാൻഡ് ചെയ്തു. കൂടുതൽ പരാതികൾ ലഭിച്ചതോടെ പ്രതിയെ വിശദമായി ചോദ്യം ചെയ്യാൻ അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങും.
വിദേശത്തേക്കു കയറ്റി അയക്കുന്ന കുരുമുളകിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള പ്രക്രിയയാണ് സ്റ്റീം സ്റ്റൈറിലൈസേഷൻ. ഇത്തരത്തിൽ സ്റ്റീം സ്റ്റൈറിലൈസ് ചെയ്തു നൽകാമെന്നു വാഗ്ദാനം ചെയ്ത് വയനാട്ടിലെ ആദിവാസികളുടെ സ്വയംസഹായ സംഘത്തെയും വിവിധ ജില്ലകളിലെ പത്തിലേറെ വ്യവസായ ഗ്രൂപ്പുകളെയു ഉൾപ്പെടെയാണ് വ്യവസായി കൂടിയായ പ്രതി കബളിപ്പിച്ചത്.. പ്രതി പിടിയിലായെന്നറിഞ്ഞതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കൂടുതൽ പേർ പരാതികളുമായി രംഗത്തെത്തി.
നാലു കോടി രൂപ മൂല്യം വരുന്ന അൻപതു ടണ്ണിലേറെ കുരുമുളക് തട്ടിയെടുത്തതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പരാതിക്കാരുടെ എണ്ണം കൂടിയതോടെ തട്ടിപ്പിന്റെ വ്യാപ്തിയും വർധിച്ചു. കൃത്യമായ കരാർ തയ്യാറാക്കിയ ശേഷമാണ് ബോബി കുരുമുളക് വാങ്ങിയിരുന്നത്. തട്ടിപ്പിനുശേഷം മുങ്ങിയിരുന്ന ബോബി വീട്ടിൽ പോകാതെ കാറിൽ കറങ്ങി നടക്കുകയാണ് ചെയ്തിരുന്നത്. ഇടയ്ക്ക് മാത്രാണ് ഇയാൾ വീട്ടിലെത്തിയിരുന്നത്. തട്ടിപ്പിനിരയായ മാനന്തവാടിയിലെ ആദിവാസി സ്വയം സഹായ സംഘം ബോബിയുടെ വീടിനു മുന്നിൽ സത്യാഗ്രഹം നടത്തുന്നതിനായി കഴിഞ്ഞ ദിവസം ജില്ലയിൽ എത്തിയിരുന്നു. ഇവർക്കൊപ്പം മറ്റുള്ളവരും പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ബോബി ജേക്കബ് കാറിൽ കറങ്ങി നടക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന് ഈസ്റ്റ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം കോട്ടയം ടൗണിൽ വച്ച് വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു.