ഭക്ഷണം കൊണ്ടുവരാന്‍ വൈകിയതിന് പി.സി. ജോര്‍ജ് എം.എല്‍.എ മുഖത്തടിച്ചെന്ന കന്റീന്‍ ജീവനക്കാരന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. എം.എല്‍.എ ഹോസ്റ്റലിലെ കുടുംബശ്രീ കന്റീൻ ജീവനക്കാരൻ വട്ടിയൂര്‍ക്കാവ് സ്വദേശി മനുവിന്‍റെ കണ്ണിനും ചുണ്ടിനുമാണ് പരുക്കേറ്റത്.എന്നാൽ മർദിച്ചിട്ടില്ലെന്നും ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പി.സി പറഞ്ഞു.
നിയമസഭ സമ്മേളനത്തിനിടെയാണ് ഉച്ചയ്്ക്ക് ഊണുകഴിയ്ക്കാനായി പി.സി ജോർജ്, എം.എൽ.എ ഹോസ്റ്റിലിലെത്തിയത്.മുറിയിൽ ഭക്ഷണവുമായി എത്തിയ തന്നെ ഇരുപത് മിനിട്ടോളം വൈകിയെന്നാരോപിച്ച് പി.സി അസഭ്യം പറയുകയും മുഖത്തടിയ്ക്കുകയും ചെയ്തെന്നാണ് മനുവിന്റ ആരോപണം.
മനുവിന്റ ചുണ്ടിനും കണ്ണിനും പരുക്കുണ്ട്. എന്നാല്‍ ആരോപണം നിഷേധിച്ച പി.സി സത്യാവസ്ഥ പുറത്തുകൊണ്ടു വരാൻ അന്വേഷണം ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകുമെന്ന് വ്യക്തമാക്കി.
വൈകിയതിൽ പ്രതിഷേധിച്ച് കന്റീനിൽ നിന്നുകൊണ്ടുവന്ന ഭക്ഷണം പി.സി കഴിയ്ക്കാൻ തയാറായില്ല.അതേസമയം ജീവനക്കാരന് ക്രിമിനൽ നടപടികളുമായി മുന്നോട്ടുപോകാമെന്നും തടയില്ലെന്നും നിയമസഭസ്പീക്കർ പി.ശ്രീരാമ കൃഷ്ണൻ അറിയിച്ചു.