മരണരംഗങ്ങൾ ചിത്രീകരിക്കാൻ വിഡിയോ ക്യാമറയും മൊബൈൽ ക്യാമറയും ഓൺ ചെയ്തുവച്ചശേഷം യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ. കൊടുമൺ ഐക്കാട് തോട്ടരികിൽ പുത്തൻവീട്ടിൽ ജോസിന്റെ മകൻ റിജോ ജോസ് (26), തേപ്പുപാറ പരപ്പന്നൂർ വീട്ടിൽ ബേബിയുടെ മകൾ ഷിനു പി. ബേബി (32) എന്നിവരെയാണ് പന്നിവിഴ സർവീസ് സഹകരണ ബാങ്കിനു മുൻവശത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റിജോ അവിവാഹിതനാണ്. ഷിനുവിന്റെ ഭർത്താവ് നേരത്തേ മരിച്ചതാണ്.
ഫ്രീലാൻസ് ഫൊട്ടോഗ്രഫറായ റിജോ വാടകയ്ക്കെടുത്ത ഫ്ലാറ്റിലാണ് ഇരുവരും ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവമെന്നു കരുതുന്നു. വെള്ളിയാഴ്ച രാത്രി തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാരൻ വാൻ പാർക്ക് ചെയ്തിരുന്നതിന്റെ പിന്നിലായി റിജോയുടെ കാർ ഇട്ടിരുന്നതിനാൽ വാൻ എടുക്കാൻ കഴിയാതെ വന്നപ്പോൾ ഉടമസ്ഥൻ റിജോയെ ഫോണിൽ ബന്ധപ്പെട്ടു. പക്ഷെ സ്വിച്ച്ഓഫ് ആയിരുന്നു. തുടർന്ന് റിജോ താമസിക്കുന്ന മുറിയിൽ ചെന്നപ്പോൾ പൂട്ടിക്കിടക്കുകയായിരുന്നു. സംശയം തോന്നി ജനൽ ഗ്ലാസ് തകർത്തു നോക്കിയപ്പോൾ ഷിനുവിന്റെയും തൊട്ടടുത്ത മുറിയിൽ റിജോയുടെയും മൃതദേഹങ്ങൾ ഫാനിന്റെ ഹുക്കിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
റിജോ ആറു മാസമായി വീട്ടിൽ നിന്ന് മാറിത്താമസിക്കുകയായിരുന്നു. ആദ്യം ഏഴംകുളത്തും കഴിഞ്ഞ പത്തുമുതൽ ഇവിടെയും.റിജോയെ നേരത്തേ കണ്ടിട്ടുണ്ടെങ്കിലും ഷിനുവിനെ സമീപവാസികൾ ആരും ഇതുവരെ കണ്ടിട്ടില്ല. ഒൻപതു വർഷം മുൻപ് വിവാഹിതയായ ഷിനുവിന്റെ ഭർത്താവ് അനു ഏബ്രഹാം ഒന്നര വർഷം മുൻപ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. റാന്നി ബവ്റിജസ് കോർപറേഷൻ മദ്യവിൽപനശാലയിലെ ജീവനക്കാരനായിരുന്നു. ഇരുവർക്കും മക്കളില്ല.
ഇതിനു ശേഷം ഷിനു കുളക്കടയിലുള്ള സഹോദരി ഷൈനിയുടെ വീട്ടിലായിരുന്നു താമസം. ഭർത്താവിന്റെ ജോലി ആശ്രിത നിയമനപ്രകാരം കിട്ടുന്നതിനുളള രേഖകൾ ശരിയാക്കാനായി അടൂരിൽ പോവുകയാണെന്നു പറഞ്ഞാണ് അവിടെ നിന്ന് വ്യാഴാഴ്ച ഇറങ്ങിയത്. എന്നാൽ അവർക്ക് റിജോയുമായി എന്തെങ്കിലും ബന്ധമുള്ളതായി അറിയില്ലെന്ന് പിതാവ് ബേബി പറഞ്ഞു.
റിജോ മരിച്ചു കിടന്ന മുറിയിലെ ഭിത്തിയിൽ ഞങ്ങളുടെ മരണത്തിന് ഉത്തരവാദികൾ ഞങ്ങൾ തന്നെയാണെന്ന് എഴുതിയിട്ടിട്ടുണ്ട്. ഷിനുവിന്റെ ഇടതു കയ്യിൽ മുറിവു പറ്റിയിട്ടുണ്ട്. ഇവർ തമ്മിൽ അടുപ്പുമുള്ളതിനെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും പൊലിസ് പറഞ്ഞു. അടൂർ പൊലിസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക