കാമുകന്‍റെ ശാരീരിക മാനസിക പീഡനത്തെ തുടർന്ന് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്തതായി പരാതി. ചേർത്തല സ്വദേശിനിയായ പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടാണ് കുടുംബം ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചത്. പീഡനം സംബന്ധിച്ച മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്നും പരാതിയിൽ ആരോപണമുണ്ട്.
കഴിഞ്ഞ മാസം ഇരുപത്തിയാറിനാണ് ചേർത്തല സ്വദേശിനിയായ പെൺകുട്ടി ജീവനൊടുക്കിയത്. ഈ സംഭവത്തിലാണ് അന്വേഷണമാവശ്യപ്പെട്ടാണ് കാമുകനായ യുവാവിനെതിരെ പെൺകുട്ടിയുടെ മാതാവ് എസ്പിക്ക് പരാതി നൽകിയത്. സ്കൂൾ പഠനകാലം മുതൽ ആരോപണ വിധേയനായ യുവാവും പെൺകുട്ടിയും തമ്മിൽ സ്നേഹത്തിലായിരന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകി ഇയാൾ പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ചതായും കുടുംബം ആരോപിക്കുന്നു. പിന്നീട് സ്വർണവും പണവും കൈക്കലാക്കിയശേഷം വഞ്ചിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് ഇക്കാര്യങ്ങള്‍ അറിഞ്ഞതോടെയാണ് ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചത്
പെണ്‍കുട്ടി മരിച്ചതിനുപിന്നാലെ പീഡനവിവരം പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും മൊഴി രേഖപ്പെടുത്താൻ തയാറായില്ലെന്നും പരാതിയില്‍ പറയുന്നു. ആത്മഹത്യ കുറിപ്പും, ഡയറിയും, മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇതുവരെയും പരിശോധിക്കാത്തത് പ്രതിയെ രക്ഷിക്കാനാണെന്നാണ് മരിച്ച കുട്ടിയുടെ കുടുംബത്തിന്‍റെ ആരോപണം.