തിരുവനന്തപുരം മാറനല്ലൂരിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ, മാനസികപീഡനം മൂലമെന്ന് മാതാപിതാക്കൾ. ആത്മഹത്യകുറിപ്പിൽ യുവാവിന്റെ പേരുണ്ടായിട്ടും പൊലീസ് കേസ് എടുക്കുന്നില്ല. രാഷ്ട്രീയബന്ധമാണ് കേസ് എടുക്കാത്തതിനു കാരണമെന്നും ആക്ഷേപം.
കഴിഞ്ഞ ബുധനാഴ്ചയാണ് മാറാനല്ലൂർ പാപ്പാംകോട് കൗസ്തുഭത്തിൽ ഗോപൻ -ബിന്ദു ദമ്പതികളുടെ മൂത്തമകളും ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയുമായ നയന തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. പോലീസ് നടത്തിയ പരിശോധനയിൽ 5 പേജുള്ള ആത്മഹത്യാകുറിപ്പും കണ്ടെത്തിയിരുന്നു.
കുറിപ്പിൽ തന്റെ മരണത്തിനു കാരണക്കാരനായ യുവാവിന്റെ പേര് പെൺകുട്ടി പറയുന്നുണ്ടെന്നും എന്നാൽ പൊലീസ് ഇയാളെ ചോദ്യം ചെയ്യാൻ പോലും ഇതുവരെ തയ്യാറായില്ലെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. ആത്മഹത്യാകുറിപ്പിൽ പേര് പരാമർശിച്ചതുകൊണ്ടു മാത്രം കേസെടുക്കാനാകില്ലെന്നാണ് പൊലീസ് നിലപാട്.