കൊച്ചി പനങ്ങാട് കസ്റ്റഡി മർദനക്കേസിൽ കുറ്റക്കാരെ സംരക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആക്ഷേപം. പനങ്ങാട് മുൻ എസ്ഐ പ്രജീഷ് ശശിയെ പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിലാണ് പൊലീസിന്റെ ഒത്തുകളി. മർദനമേറ്റെന്ന് പരാതിക്കാരൻ പറഞ്ഞ ദിവസത്തിന് പകരം ചോദ്യം ചെയ്ത് വിട്ടയച്ച തീയതികളാണ് എഫ്ഐആറിൽ രേഖപെടുത്തിയിരിക്കുന്നത്.
മോഷണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചെന്ന ഓട്ടോറിക്ഷാ ഡ്രൈവർ നസീറിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് കഴിഞ്ഞദിവസമാണ്. അതും പരാതി നൽകി മൂന്നാഴ്ച്ച കഴിഞ്ഞിട്ടും കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ച് നസീറും കുടുംബവും അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നടത്തിയ സമരത്തെ തുടർന്നും. പനങ്ങാട് മുൻഎസ്ഐ പ്രജീഷ് ശശി, സിവിൽ പൊലീസ് ഓഫീസർ പി. അനിൽകുമാർ, കണ്ടാലറിയാവുന്ന മറ്റ് രണ്ട് പോലീസുകാർ എന്നിവരെ പ്രതികളാക്കി രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ പകർപ്പാണിത്. എഫ്ഐആർ പ്രകാരം നസീറിന് മർദനമേറ്റത് ഡിസംബർ പതിനേഴിനും പത്തൊൻപതിനുമിടയിലാണ്.
എന്നാൽ നസീർ നൽകിയ പരാതിയിൽ മർദിച്ചത് ഡിസംബർ ഇരുപത്തിമൂന്നിനാണെന്ന് വ്യക്തമാക്കിയിരുന്നു. മാത്രവുമല്ല പതിനേഴ് മുതൽ പത്തൊൻപതാം തീയതി വരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചെന്നും പറഞ്ഞിരുന്നു. അതായത് നസീറിനെ ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നുവെന്ന രേഖകൾ കോടതിയിൽ ഹാജരാക്കി ആരോപണവിധേയര രക്ഷിക്കാനാണ് പൊലീസിന്റെ നീക്കം. നസീറിന്റെ പരാതിയിൽ പനങ്ങാട് എസ്ഐ സ്ഥാനത്ത് നിന്ന് മാറ്റിയ എസ്ഐ പ്രജീഷ് ശശി ഇപ്പോൾ സ്പെഷ്യൽ ബ്രാഞ്ചിലാണ്.