അതിർത്തി കടന്ന് സംസ്ഥാനത്തേക്ക് പാൻമസാല ഒഴുകുന്നു. ഇന്ന് അമരവിള ചെക്പോസ്റ്റിൽ ഏഴുലക്ഷം രൂപ വിലവരുന്ന 8000 പാക്കറ്റ് പാൻമസാല പിടികൂടി. കഴിഞ്ഞ പത്തുദിവസത്തിനകം നെയ്യാറ്റിൻകരയിൽ ഒന്നേകാൽ കോടിരൂപയുടെ പാൻമസാലയാണ് പിടികൂടിയത്.
അമരവിള ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ കടത്തിയ പാൻമസാല പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നുള്ള പാൻമസാല കടത്ത് വ്യാപകമായ സാഹചര്യത്തിലായിരുന്നു ഇന്നത്തെ പരിശോധന. കഴിഞ്ഞ പത്തുദിവസത്തിനിടയിൽ നെയ്യാറ്റിൻകരയിൽ മാത്രം നാലു തവണ പാൻമസാല പിടികൂടി. ആകെ ഒന്നേകാൽകോടിയോളം രൂപ വിലവരും. തമിഴ്നാട്ടിൽ നാലുരൂപ മാത്രം വിലവരുന്ന ഒരു പായ്ക്കറ്റിന് അതിർത്തി കടക്കുമ്പോൾ വില 35 രൂപ മുതൽ 50 രൂപ വരെയാകും. ഇതരസംസ്ഥാന തൊഴിലാളികൾക്ക് എഴുപത്തഞ്ച് രൂപയ്ക്കാണ് ഒരു പായ്ക്കറ്റ് പാൻമസാല വിൽക്കുന്നത്.
പാൻമസാല പിടിച്ചാലും കാര്യമായ ശിക്ഷയില്ലാത്തതാണ് കടത്ത് വർധിക്കാൻ കാരണമെന്ന് എക്സൈസ് അധികൃതർ തന്നെ പറയുന്നു. 200 രൂപ മുതൽ 500 രൂപ വരെ പിഴയടച്ചാൽ ശിക്ഷ ഒഴിവാകും. കടത്ത് വർധിച്ച സാഹചര്യത്തിൽ ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.