തൃശൂർ പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തിൽ വൈസ് പ്രിൻസിപ്പലടക്കം മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. കോപ്പിയടിച്ചെന്ന് ആരോപിച്ച് ജിഷ്ണുവിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണമുയർന്ന അധ്യാപകനെയും പി.ആർ.ഓയെയുമാണ് കോളജ് മാനേജ്മെന്റ് പുറത്താക്കിയത്. അതേസമയം അന്വേഷണസംഘം പ്രിൻസിപ്പലടക്കമുള്ളവരുടെ മൊഴിയെടുത്തു.
കോളജിലെ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നാണ് അധ്യാപകർക്കെതിരായ നടപടി. വൈസ് പ്രിൻസിപ്പൽ ഡോ. എൻ. കെ.ശശിധരൻ, അധ്യാപകൻ സി. പി. പ്രവീൺ, പി. ആർ.ഒ സജ്ഞിത് കെ. വിശ്വനാഥൻ എന്നിവരെയാണ് പുറത്താക്കിയത്. കോപ്പിയടിച്ചൂവെന്ന് ആരോപിച്ച് ജിഷ്ണുവിനെ പരീക്ഷക്കിടെ പിടികൂടിയത് അധ്യാപകൻ പ്രവീണായിരുന്നു. ഓഫീസ് മുറിയിലേക്ക് വിളിച്ചുവരുത്തി വൈസ് പ്രിൻസപ്പലും പി. ആർ.ഓയും ചേർന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചൂവെന്നും ആരോപണമുണ്ട്. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് ജിഷ്ണുവിന്റെ കുടുംബവും സഹപാഠികളും പരാതിപ്പെട്ടതോടെ ഇവർക്കെതിരെ പ്രതിഷേധവും ശക്തമാണ്. ഇതിനിടയിലാണ് മാനേജ്മെന്റിന്റെ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് മൂവരെയും പുറത്താക്കിയതായി കോളജ് അറിയിച്ചത്.
ജിഷ്ണുവിന്റെ മരണത്തിൽ ദുഖമുണ്ടെന്നും ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും എത്രയും വേഗം അധ്യായനം പുനരാരംഭിക്കാൻ വിദ്യാർഥികളും മാതാപിതിക്കളും വിദ്യാർഥി സംഘടനകളും സഹകരിക്കണമെന്നും വാർത്താകുറിപ്പിലൂടെ നെഹ്റു ഗ്രൂപ്പ് അറിയിച്ചു. അതേസമയം ഇരിങ്ങാലക്കുട എ. എസ്. പി കിരൺ നാരായണന്റെ നേതൃത്വത്തിലെ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. കോളജിലെത്തിയ സംഘം മണിക്കൂറുകളെടുത്ത് പ്രിൻസിപ്പലടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തി.
ജിഷ്ണുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഹോസ്റ്റലും സന്ദർശിച്ചു. ജിഷ്ണു നോക്കിയെഴുതിയെന്ന് അധ്യാപകർ പറയുന്ന വിദ്യാർഥിയുടെ മൊഴിയും രേഖപ്പെടുത്തി. നോക്കിയെഴുതിയിട്ടില്ലെന്നാണ് വിദ്യാർഥിയുടെ മൊഴി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫന്റെ നേതൃത്വത്തിലെ ആദ്യ അന്വേഷണസംഘം കണ്ടെടുത്ത ആത്മഹത്യാകുറിപ്പ് തെളിവായി സ്വീകരിക്കുന്ന കാര്യത്തിൽ ശാസ്്ത്രീയ പരിശോധനക്ക് ശേഷം തീരുമാനമെന്ന നിലപാടിലാണ് പുതിയസംഘം.