പാലക്കാട് പാലന ആശുപത്രിയിലെ വനിതാജീവനക്കാരുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. രണ്ടു വനിതാ നഴ്സുമാരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. അതേസമയം ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ജീവനക്കാരുടെ മരണത്തിൽ പങ്കില്ലെന്നും ആശുപത്രി മാനേജ്്മെന്റ് അറിയിച്ചു.
പാലന ആശുപത്രിയിലെ നഴ്സായ കാവശേരി സ്വദേശിയായ യുവതി 2016 ഡിസംബർ അഞ്ചിനാണ് ആത്മഹത്യ ചെയ്തത്. രണ്ടാമത്തെ മരണം കഴിഞ്ഞ ഫെബ്രുവരി 21 ന്. ചിറ്റൂർ സ്വദേശിയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. ഇതുകൂടാതെ രണ്ടു ജീവനക്കാർ ആത്മഹത്യശ്രമം നടത്തി ചികിൽസയിലുമാണ്. സംഭവത്തിൽ ആശുപത്രി മാനേജുമെന്റിൽ ഉളളവർക്ക് പങ്കുണ്ടെന്ന ആരോപണം വന്നതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. കോഴിക്കോട് റേഞ്ച് സ്പെഷൽബ്രാഞ്ച് എസ്പി എം.എൽ. സുനിൽ , എസിപി ജി.പൂങ്കുഴലി , എന്നിവരുടെ നേതൃത്വത്തിൽ മരിച്ച യുവതികളുടെ വീടുകളിലെത്തി വിവരങ്ങൾ ശേഖരിച്ചു. എന്നാൽ ആരും പരാതി നൽകാൻ തയ്യാറായിട്ടില്ല. സംഭവത്തിൽ തുടന്വേഷണം നടത്തുന്നതിനാണ് ക്രൈംബ്രാഞ്ചിന് നൽകിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.യു.സജീവന്റെ നേതൃത്വത്തിലാണ് അന്വേഷണം. ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് യുവജനസംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. അേതസമയം ആത്മഹത്യയും ആത്മഹത്യശ്രമത്തിലും ആശുപത്രിക്കോ. ആശുപത്രി മാനേജ്ുമെന്റിനോ പങ്കില്ലെന്ന് ആശുപത്രി ഡയറക്ടർ അറിയിച്ചു.