ജയ്പുർ∙ പ്രായപൂർത്തിയാകാത്ത ഇരുനൂറോളം സ്കൂൾ വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ഇതിന്റെ വിഡിയോ ദൃശ്യം മൊബൈലിൽ പകർത്തുകയും ചെയ്ത സ്കൂൾ അധ്യാപകൻ പിടിയിൽ. രാജസ്ഥാനിലാണ് സംഭവം. ജയ്പുരിലെ സ്വകാര്യ സ്കൂളിൽ പഠിപ്പിച്ചിരുന്ന റമീസ് (27) എന്നയാളാണ് പിടിയിലായത്. രണ്ടു ദിവസം മുൻപാണ് രാജസ്ഥാൻ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ അവിവാഹിതനാണ്.
റമീസിന്റെ മൊബൈൽ ഫോണിൽനിന്ന് 76 പീഡന ദൃശ്യങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. റമീസ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ രണ്ടു വിദ്യാർഥികൾ ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ഇതിന്റെ ദൃശ്യം സൂക്ഷിക്കുന്നത് ഇയാളുടെ പതിവായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇരകളാക്കപ്പെടുന്ന വിദ്യാർഥികളെയാണ് ദൃശ്യം മൊബൈലിൽ പകർത്താൻ ഇയാൾ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇയാൾ വിദ്യാർഥികളെ പീഡിപ്പിച്ചിരുന്നതായാണ് സൂചന. പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാളുടെ അതിക്രമം. മാത്രമല്ല, പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതും ഇയാളുടെ പതിവായിരുന്നുവത്രെ.
ഇയാളുടെ അസ്വാഭാവികമായ പെരുമാറ്റത്തെക്കുറിച്ച് പരാതി ഉയർന്നതോടെ കഴിഞ്ഞ മാസം തന്നെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഏതാനും ദിവസം മുൻപ് വിദ്യാർഥികളിലൊരാളെ ലൈംഗികമായി പീഡിപ്പിക്കുന്ന വിഡിയോ ഇയാൾ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചിരുന്നു. ഇത് കാണാനിടയായ വിദ്യാർഥികളിലൊരാളുടെ പിതാവാണ് പൊലീസിൽ പരാതി നൽകാൻ മുൻകൈയെടുത്തത്.