യുവനടി അങ്കമാലിയിൽ ആക്രമണത്തിനിരയായപ്പോൾ ആദ്യം സംഭവസ്ഥലത്തെത്തിയത് പി.ടി തോമസ് എംഎൽഎയും നിർമാതാവ് ആന്റോ ജോസഫുമായിരുന്നു. ഇന്നലെ നടന്ന സംഭവങ്ങളെക്കുറിച്ച് പി.ടി തോമസ് മനോരമ ന്യൂസ് കൗണ്ടർപോയിന്റിൽ വെളിപ്പെടുത്തിയത്:
ഇന്നലെ രാത്രി ഏകദേശം പതിനൊന്നര കഴിഞ്ഞപ്പോഴാണ് സിനിമാ നിർമാതാവും തന്റെ സുഹൃത്തുമായ ആന്റോ ജോസഫ് സംഭവം വിളിച്ചു പറയുന്നത്. ഉടൻ താനും ആന്റോ ജോസഫും സംവിധായകൻ ലാലിന്റെ വീട്ടിലെത്തി. അവിടെയെത്തിയപ്പോൾ നടിയും അറസ്റ്റിലായെന്നു പറയുന്ന ഡ്രൈവറും നിൽക്കുന്നുണ്ട്.
തനിക്കു പരുക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും നടി തന്നോടു പറഞ്ഞു. തങ്ങൾ എത്തിയതിന്റെ കൂടെത്തന്നെ പൊലീസ് സംഘവും ഇവിടെയെത്തി. വളരെ നിർഭാഗ്യകരമായ സംഭവങ്ങളാണ് നടിയിൽ നിന്നും അറിയാനായത്. ഡൽഹിയിലെ നിർഭയ കേസിനേക്കാൾ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് തനിക്കു കേൾക്കാനായത്. എല്ലാ കേട്ട് താൻ പകച്ചു നിന്നു.
താൻ ഐജിയെ ഫോണിൽ വിളിച്ച് ഫോൺ നടിയ്ക്കു കൈമാറി. ഐജിയും നടിയും ഫോണിൽ സംസാരിച്ചു. തുടർന്ന് കൂടുതൽ പൊലീസ് ഓഫിസർമാർ സ്ഥലത്തെത്തി. ഈ സമയത്തെല്ലാം അവിടെയുണ്ടായിരുന്ന അറസ്റ്റിലായ ഡ്രൈവറുടെ പെരുമാറ്റം തികച്ചും സംശയാസ്പദമായ രീതിയിലായിരുന്നു. വെളുപ്പിനു മൂന്നു മണിയോടെയാണ് താൻ മടങ്ങുന്നതെന്നും പി.ടി തോമസ് എംഎൽഎ മനോരമ ന്യൂസ് കൗണ്ടർപോയിന്റിൽ പറഞ്ഞു.