അഫ്ഗാനിസ്ഥാനിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ മാത്രമേ കൊല്ലപ്പെട്ടിട്ടൊള്ളൂവെന്ന് കാണിച്ച് ഭീകര സംഘടനയായ ഐ.എസിൽ ചേർന്നുവെന്ന് സംശയിക്കുന്ന മലയാളി സംഘത്തിന്റെ സന്ദേശം. കാസർകോട് നിന്നു കാണാതയ അഷ്ഫാക്കാണ് നാട്ടിലേക്ക് സമൂഹ മാധ്യമം വഴി സന്ദേശം അയച്ചത്. ശനിയാഴ്ച്ചയുണ്ടായ ഡ്രോൺ ആക്രമണത്തിൽ സംഘാംഗമായ തൃക്കരിപ്പൂർ പടന്ന സ്വദേശി ഹഫീസുദ്ദീൻ കൊല്ലപ്പെട്ടുവെന്ന് നേരത്തെ ബന്ധുക്കൾക്ക് വിവരം കിട്ടിയിരുന്നു.
അമേരിക്കൻ അഫ്ഗാനിസ്ഥാൻ സൈന്യങ്ങൾ നടത്തിയ ആക്രമണത്തില്‍ കൂടുതൽ മലയാളികൾ മരിച്ചുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ സമുഹ മാധ്യമം വഴി നടത്തിയ ആശയ വിനിമയത്തിനാണ് അവസാനം മറുപടി ലഭിച്ചത്. കാണാതായ സംഘത്തിലെ ഡോക്ടർ ഇജാസും പടന്നയിലെ ഷിഹാസും കൊല്ലപ്പെട്ടുവോയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നൽകിയത്. ഹഫീസൊഴികെയുള്ളവരെല്ലാം ജീവനോടെ ഉണ്ടെന്നാണ് കാണാതായ അഷ്ഫാക്ക് മജീദിന്റെ ടെലഗ്രാം ആപ്പ് വഴിയുള്ള മറുപടി. മരിച്ച ഹഫീസുദ്ദീന്റെ ബന്ധുവിനാണ് സന്ദേശം കിട്ടിയിരിക്കുന്നത്. ശനിയാഴ്ച്ച അഫ്ഗാനിസ്ഥാനിലെ തോറോ ബോറോ മലനിരകളിൽ നടന്ന ആളില്ലാ വിമാനത്തിന്റെ ആക്രണത്തിൽ ഹഫീസ് മരിച്ചെന്ന് ഇതേ അക്കൗണ്ടിൽ നിന്നുമാണ് സന്ദേശം എത്തിയിരുന്നത്.
സന്ദേശത്തോടൊപ്പം കാണാതായ സംഘത്തിന്റെ തലവനെന്ന് റോ അടക്കമുള്ള രഹസ്യനേഷ്വണ ഏജൻസികൾ കരുതുന്ന ഉടുമ്പുംതലയിലെ അബ്ദുൾ റാഷിദിന്റെ പുതിയ ഫോട്ടോയും സംഘം അയച്ചുനൽകിയിട്ടുണ്ട്. മഞ്ഞുമൂടിയ പ്രദേശത്ത് നിൽക്കുന്ന ഫോട്ടോയാണ് അയച്ചിരിക്കുന്നത്. അതേസമയം ഹഫീസുദ്ദീന്റെ മരണം സ്ഥിരീകരിക്കാൻ എൻ.ഐ.എക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനായി അഫ്ഗാനിസ്ഥാൻ സർക്കാരിനെയും ഇന്റർപോളിനെയും സമീപിച്ചെങ്കിലും കൃത്യമായ വിവരം കിട്ടിയിട്ടില്ല. ശനിയാഴ്ച്ചത്തെ ആക്രമണത്തിൽ നിരവധി വിദേശികൾ മരിച്ചിട്ടുണ്ടെന്നാണ് അഫ്ഗാനിസ്ഥാൻ അറിയിച്ചിരിക്കുന്നത്. ഇതിൽ ഇന്ത്യക്കാർ ഉണ്ടോയെന്ന് വ്യക്തമല്ലെന്നും അറിയിച്ചിട്ടുണ്ട്. ഇതോടെ ഹഫീസുദ്ദീന്റെ മരണം സ്ഥിരീകരിക്കാൻ കഴിയാതെ കുഴങ്ങുകയാണ് അന്വേഷണ ഏജൻസികൾ.