കഞ്ചിക്കോട്ടെ രാഷ്ട്രീയ ആക്രമണത്തിൽ പൊളളലേറ്റ് ചികിൽസയിലിരുന്ന ഒരാൾകൂടി മരിച്ചു. മഹിളാമോർച്ച പ്രവർത്തക ചടയൻകാലായിൽ ശ്രീവൽസത്തിൽ വിമലയാണ് മരിച്ചത്. സിപിഎമ്മുകാരാണ് തീയിട്ടതെന്നാണ് പരാതി.
വീടും വാഹനങ്ങളും അക്രമികൾ അഗ്നിക്കിരയാക്കിയപ്പോൾ തീയണയ്ക്കാനുളള ശ്രമത്തിനിടെയാണ് വിമലയ്ക്ക് പൊളളലേറ്റത്. കോയമ്പത്തൂരിലെ സ്വകാര്യആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നു പുലർച്ചെ മരണം. വിമലയുടെ ഭർത്താവ് പുതുശേരി പഞ്ചായത്ത് മുൻഅംഗവും ബിജെപി നേതാവുമായ കണ്ണനും പൊളളലേറ്റ് ചികിൽസയിലാണ്. കണ്ണന്റെ സഹോദരൻ രാധാകൃഷ്ണൻ ഒരാഴ്ചമുൻപാണ് ചികിൽസയിലിരിക്ക മരിച്ചത്.
രാധാകൃഷ്ണന്റെ വീടിനും വാഹനങ്ങൾക്കുമാണ് കഴിഞ്ഞ ഡിസംബർ 28 ന് പുലർച്ചെ അക്രമികൾ തീയിട്ടത്. വാഹനങ്ങൾക്കൊപ്പമിരുന്ന പാചകവാതകസിലിണ്ടർ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തികൂട്ടി. കഞ്ചിക്കോട് മേഖലയിൽ സിപിഎം ബിജെപി സംഘർഷത്തിന്റെ തുടർച്ചയെന്നോണമായിരുന്നു വീടുകൾ ആക്രമിക്കപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ടതും സാധാരണപാർട്ടിപ്രവർത്തകർക്ക്. കേസിൽ അറസ്റ്റിലായ മൂന്നുസിപിഎം പ്രവർത്തകർ റിമാൻഡിലാണ്.