1.20 കോടി രൂപയുടെ ഇൻഷ്വറൻസ് തുക കിട്ടുന്നതിനു ദത്തു പുത്രനെ കൊന്ന കേസിൽ എൻആർഐ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. അഹമ്മദാബാദിലാണു ഞെട്ടിക്കുന്ന സംഭവം. എൻആർഐ ദമ്പതികളായ ആരതി ലോക്നാഥ്, കൽവൽജിത് സിൻഹ എന്നിവർക്കെതിരെയാണു പൊലീസ് കേസെടുത്തത്. ഇവരുടെ സുഹൃത്ത് നിതീഷിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തതിൽനിന്നാണു സിനിമ കഥകളെ വെല്ലുന്ന കൊലപാതക രഹസ്യം ചുരുളഴിയുന്നത്. 13കാരനായ ഗോപാലാണു ദാരുണമായി കൊല്ലപ്പെട്ടത്.
ആരതിയും കൽവൽജിത് സിൻഹയുമാണു ഗോപാലിനെ ദത്തെടുത്തത്. ഇവർ ഇപ്പോൾ ലണ്ടനിലാണ്. ലണ്ടനിൽ ഇവരുടെ സുഹൃത്തായിരുന്നു കൊലപാതകത്തിനു നേതൃത്വം നൽകിയ നിതീഷ്. വിസ കലാവധി കഴിഞ്ഞതിനെത്തുടർന്ന് ഇയാൾ നാട്ടിലേക്കു മടങ്ങുകയായിരുന്നു. ദത്തെടുക്കപ്പെട്ട ഗോപാൽ ഇയാൾക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.
2015 മുതൽ ഗോപാലിനെ കൊലപ്പെടുത്താനുള്ള നീക്കങ്ങൾ നിതീഷ് തുടങ്ങിയിരുന്നതായി കേസ് അന്വേഷിക്കുന്ന കെഷോഡ് പൊലീസ് എസ്ഐ അശോക് തിൽവ പറഞ്ഞു. ബൈക്കിലെത്തിയ രണ്ടു പേർ കുത്തി വീഴ്ത്തിയ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗോപാൽ കഴിഞ്ഞ എട്ടിനാണു മരിച്ചത്. രാജ്കോട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. വാടക ഗുണ്ടകളെ ഉപയോഗിച്ചാണു നിതീഷ് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായി. അഞ്ചു ലക്ഷം രൂപ വീതമായിരുന്നു ഓരോരുത്തർക്കും പ്രതിഫലം.
മാലിയയിൽനിന്നു രാജ്കോട്ടിലേക്കു ഗോപാലുമായി വരുന്നവഴി കെഷോഡ് മേഖലയിൽവച്ച് മുൻകൂട്ടി ആസൂത്രണംചെയ്ത പ്രകാരം ഗുണ്ടകൾ ആക്രമിക്കുകയും കുട്ടിയെ കുത്തിവീഴ്ത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. എൻആർഐ ദമ്പതികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായും പൊലീസ് പറഞ്ഞു.