വിലകൂടിയ ബുള്ളറ്റ് ബൈക്കുകൾ മോഷ്ടിക്കുന്നതിൽ അതിവിദഗ്ദനായ അന്തർസംസ്ഥാന മോഷ്ടാവ് ഫെരാരി റോഷൻ തൃശൂരിൽ പിടിയിലായി. രണ്ട് മാസത്തിനിടെ മോഷ്ടിച്ചത് പത്ത് വാഹനങ്ങളാണ്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി മുപ്പതിലേറെ കേസുകളിൽ റോഷൻ പ്രതിയാണ്.
ഫെരാരി റോഷൻ എന്നറിയപ്പെടുന്ന ഇടുക്കി കമ്പംമെട്ടുകാരൻ റോഷൻ ആന്റണി. 13 ാം വയസിൽ ലോറി മോഷ്ടിച്ച് തുടങ്ങിയ റോഷൻ ഇരുപതാം വയസിലെത്തി നിൽക്കുമ്പോൾ സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഒട്ടേറെ കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ്. ഇതിനകം മൂന്ന് തവണ പിടിയിലായിട്ടുണ്ട്.
ആ സമയങ്ങളിൽ പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് ജ്യുവനൈൽ ഹോമുകളിലാക്കിയിരുന്നെങ്കിലും അവിടന്നെല്ലാം ചാടി രക്ഷപെടുകയായിരുന്നു. 2015 ൽ ഇറങ്ങിയ ശേഷം ഇതര സംസ്ഥാനങ്ങളിലേക്ക് മുങ്ങിയ റോഷൻ മൂന്ന് മാസം മുൻപാണ് കേരളത്തിലെത്തിയത്. ഇതോടെ വാഹനമോഷണം പതിവാക്കി. എറണാകുളം, കോട്ടയം, തൃശൂർ, ഇടുക്കി ജില്ലകളിൽ നിന്നായി ഡിസംബർ, ജനുവരി മാസങ്ങളിൽ പത്ത് വാഹനങ്ങളാണ് മോഷ്ടിച്ചത്.
ഇതിൽ ആഡംബര ബൈക്കുകളാണ് അധികമെങ്കിലും ജീപ്പും കാറുമെല്ലാം ഉൾപ്പെടുന്നുണ്ട്. തൃശൂർ മണ്ണുത്തി സ്വദേശിയുടെ ബുള്ളറ്റ് മോഷ്ടിച്ചെന്ന പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ പെരുമ്പാവൂരിൽ നിന്ന് തൃശൂരിലെ ഷാഡോ പൊലീസ് സംഘമാണ് റോഷനെ പിടികൂടിയത്. മോഷ്ടിക്കുന്ന വാഹനങ്ങളുടെ കൃത്രിമ രേഖയുണ്ടാക്കിയ ശേഷം ഇതര സംസ്ഥാനങ്ങളിലെത്തി മറിച്ച് വിൽക്കുന്നതാണ് റോഷന്റെ രീതി.