സി. ബി. ഐ ഡയറികുറിപ്പിലെ കുറ്റാന്വേഷണ വിദഗ്ദൻ സേതുരാമയ്യരുടെ കൂട്ടാളിയായ ചാക്കോ എന്ന പൊലീസുകാരനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാവും. അതുപോലെ ഒട്ടേറെ കേസുകളിൽ തുമ്പ് കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിച്ച കേരള പൊലീസിന്റെ സ്വന്തം ചാക്കോ സർവീസിൽ നിന്ന് പടിയിറങ്ങി. കൈവെട്ട് കേസും ജിഷാ കേസും തുടങ്ങി അമ്പതോളം പ്രമാദകേസുകളിൽ അന്വേഷണ മികവ് തെളിയിച്ചാണ് തൃശൂരിലെ ക്രൈംബ്രാഞ്ച് എസ്.ഐ കെ.ജെ.ചാക്കോ വിരമിച്ചത്.
ക്രൈംബ്രാഞ്ച് എസ്. ഐ കെ.ജെ. ചാക്കോ, ഒരു എസ്.ഐയുടെ വിരമിക്കൽ എന്തുകൊണ്ട് വാർത്തയാകുന്നൂവെന്ന് സംശയിക്കുന്നുണ്ടെങ്കിൽ അതിനുത്തരമാണ് ഇദേഹം അന്വേഷണ പങ്കാളിയായ കേസുകൾ. പെരുമ്പാവൂർ ജിഷ വധക്കേസും ഡിവൈ.എസ്.പി ഷാജി പ്രതിയായ പ്രവീൺ വധക്കേസ്ും അടക്കം ഇരുപതിേലറെ കൊലപാതകകേസുകൾ. ക്ഷേത്രക്കവർച്ചയും അന്തർസംസ്ഥാന വാഹനമോഷണങ്ങളും ഓൺലൈൻ തട്ടിപ്പുകളും അടക്കം കേരളം ചർച്ച ചെയ്ത ഒട്ടേറെ കേസുകളിലെ പ്രത്യേകസംഘത്തിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്ന ഈ എസ്.ഐ.
പതിനായിരത്തിലേറെ കുറ്റവാളികളുടെ ചിത്രങ്ങളുമായി ചാക്കോ തയാറാക്കിയ ആ ആൽബം പൊലീസ് സേനയിൽ തന്നെ അപൂർവം. പ്രതികളെ തിരിച്ചറിയാനും ചോദ്യം ചെയ്യാനും പ്രത്യേകപാടവമുള്ളതിനാൽ സൗമ്യകേസിലെ ഗോവിന്ദച്ചാമിയും ജിഷ കേസിലെ അമീറും പോലും കുറ്റംസമ്മതിച്ചത് ചാക്കോയടങ്ങിയ സംഘത്തിന് മുന്നിലാണ്.
33 വർഷത്തെ സർവീസിനിടെ രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും മെഡലടക്കം ഇരുന്നൂറിലേറെ സർവീസ് പുരസ്കാരങ്ങളും തേടിയെത്തി. അങ്ങിനെ തോളിലെ നക്ഷത്രങ്ങൾക്കപ്പുറം കുറ്റാന്വേഷണചരിത്രത്തിൽ ഒട്ടേറെ നക്ഷത്രതിളങ്ങൾ എഴുതിചേർത്താണ് ചാക്കോ പടിയിറങ്ങുന്നത്.