തിരുവനന്തപുരം നെടുമങ്ങാട് മുപ്പതുലക്ഷത്തിന്റെ പുതിയ നോട്ടുമായി പിടിയിലായ അഞ്ചംഗസംഘത്തിന് ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ്. ഇവർക്ക് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്തുണ ഉണ്ടായിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.കേസിലെ മുഖ്യപ്രതിയായ ഗുണ്ടാത്തലവനുവേണ്ടി തിരച്ചിൽ തുടരുകയാണ്.
നെടുമങ്ങാട് സ്വകാര്യ എസ്റ്റേറ്റ് മേൽനോട്ടക്കാരനായിരുന്ന സുകുമാരൻ നാടാരുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പൊലീസിന് അസാധുനോട്ട് മാറുന്ന സംഘത്തെകുറിച്ച് വിവരം ലഭിച്ചത്.തുടർന്ന് ബാലരാമപുരം സ്വദേശികളായ ഷാജിമോൻ, അൽ അമീൻ, അമീർ, നിഷാദ് , അരുവിക്കര സ്വദേശി ഷാജഹാൻ എന്നിവർ റൂറൽ ഷാഡോ പൊലീസിന്റെ പിടിയിലായി. ആത്മഹത്യ ചെയ്ത സുകുമാരന്റെ മകൻ സുനിൽ കുമാറും അസാധു നോട്ട് മാറ്റി നൽകുന്ന സംഘവുമായി ചില വസ്തു ഇടപാടുകൾ നടന്നിരുന്നു. അതിനിടെ വസ്തു ഇടപാടുകൾക്കായി കൊണ്ടുവന്ന മുപ്പത് ലക്ഷം രൂപയുടെ പുതിയ നോട്ട് സുനിൽ കുമാർ തട്ടിയെടുത്തതായി ഷാജഹാൻ ബാലരാമപുരം പൊലീസിന് പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരനായ ഷാജഹാനും പണം തട്ടിയെടുത്തെന്നാരോപിക്കപ്പെട്ട സുനിലും തമ്മിൽ ഒത്തുകളി നടന്നതായി വിവരം ലഭിച്ചത്. മുപ്പത് ലക്ഷം രൂപയുടെ പുതിയ നോട്ട് നൽകിയാൽ അറുപത് ലക്ഷം രൂപയുടെ അസാധുനോട്ട് നൽകാമെന്നായിരുന്നു സുനിൽകുമാറിന്റെ വാഗ്ദാനം. ഇൗ ഇടപാടുകൾക്ക് ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. അസാധു നോട്ട് മാറ്റി നൽകുന്ന സംഘത്തിലെ പ്രധാനിയായ ഗുണ്ടാത്തലവനുവേണ്ടി അന്വേഷണം ഉൗർജിതമാക്കിയതായും റൂറൽ എസ്പി അറിയിച്ചു.