തൃശൂർ അഴീക്കോട് മൽസ്യത്തൊഴിലാളിയെ നഗ്നാക്കി കെട്ടിയിട്ട് മർദിച്ച കേസിൽ അക്രമികളെ പിടികൂടിയില്ല. പ്രതികളായ ഒമ്പത് പേരും ഒളിവിലെന്ന് പൊലീസ്. അതേസമയം മർദനത്തിനിരയായ സലാമിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച രാത്രിയിലാണ് അഴീക്കോട് സ്വദേശിയായ പള്ളിപ്പറമ്പിൽ സലാമിനെ ഒരുസംഘമാളുകൾ നഗ്നാക്കി ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചത്. അവിഹിതബന്ധമാരോപിച്ചായിരുന്നു മർദനം. മർദിച്ച അഞ്ച് പേരുടെ പേരുകൾ സലാമിന്റെ മൊഴിയിൽ എടുത്തുപറയുന്നുണ്ട്. ഇവർക്കെതിരെയാണ് കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ മറ്റ് നാല് പേർ കൂടി മർദനത്തിൽ പങ്കെടുത്തൂവെന്ന് സൂചന ലഭിച്ചു. ഇതടക്കം കേസിലാകെ 9 പ്രതികളെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. മർദനം നടന്ന അഴീക്കോട് മേനോൻ ബസാറിൽ താമസിക്കുന്നവരാണ് പ്രതികളെല്ലാം. ഇവർക്കായി രണ്ട് ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും ഒളിവിലാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്.
അതേസമയം മർദനത്തിനിരയായ സലാം നൽകിയ മൊഴിയിൽ ചില പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതയും പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി 9.30ന് വീടിന് സമീപത്തെ വഴിയിൽ നിൽക്കുമ്പോൾ പരിചയത്തിലുള്ള ഒരാൾ വന്ന് വിളിച്ച് സ്ത്രീകൾ താമസിക്കുന്ന വീടിന് സമീപത്തേക്ക് കൊണ്ടുപോയെന്നും അവിടെ വച്ച് കൂട്ടം ചേർന്ന് മർദിച്ചെന്നുമാണ് പരാതി. എന്നാൽ രാത്രി 12 മണിയോടെ സ്ത്രീകൾ താമസിക്കുന്ന വീട്ടുമുറ്റത്ത് സലാമിനെ കണ്ടതോടെയാണ് സ്ത്രീയുടെ ഭർത്താവടക്കമുള്ളവർ ചേർന്ന് മർദിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
അതേസമയം മർദനത്തിൽ സലാമിന്റെ നട്ടെല്ലിന് പൊട്ടലുള്ളതായി സ്കാനിങ്ങിൽ കണ്ടെത്തി. ശരീരത്തിലെ മറ്റ് മുറിവുകളും ഗുരുതരമുള്ളതായതിനാൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് സലാമിനെ മാറ്റി