എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ അധ്യാപകർക്കെതിരെ അച്ചടക്ക നടപടിയില്ല. അധ്യാപകർക്കെതിരെ സർക്കാരാണ് നടപടിയെടുക്കേണ്ടതെന്ന് ഗവേണിങ് കൗൺസിൽ യോഗം വിലയിരുത്തി. അതേസമയം സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന പൊലീസ് വിദ്യാർഥികളുടെ അതിക്രമത്തെ തടഞ്ഞില്ലെന്ന് കോളജിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ കസേര കത്തിച്ചതും ഇതുമായി ബന്ധപ്പെട്ടും നടന്ന അക്രമങ്ങളെയും കുറിച്ച് അന്വേഷിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ചർച്ച ചെയ്ത ഗവേണിങ് കൗൺസിൽ നടപടികളെടുക്കാതെയാണ് പിരിഞ്ഞത്. അധ്യാപകർക്കെതിരെ നടപടിയെടുക്കാൻ കൗൺസിലിന് അധികാരമില്ലെന്നും സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ഗവേണിങ് കൗൺസിൽ വിലയിരുത്തി. അതേ സമയം കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ കോളേജ് കൗൺസിലിന് ഉചിതമായ നടപടിയെടുക്കാമെന്നും നിർദേശിച്ചു. സി പി എം അനുകൂല അധ്യാപക സംഘടനയായ എ കെ ജി സി ടി യു ടെ പ്രവർത്തകരായ 11 അധ്യാപകരാണ് പ്രിൻസിപ്പലിനെതിരായ പ്രകടനത്തിൽ പങ്കെടുത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിട്ടുണ്ട്. ഇതിൽ നാലുപേർ മഹാരാജാസ് കോളജിലെ അധ്യാപകരല്ല. കസേരകത്തിച്ചത് കോളജ് യൂണിയൻ ഭാരവാഹിയടക്കം 10 പേരാണെന്നും കണ്ടെത്തി. കൗൺസിൽ നിയോഗിച്ച കമ്മീഷൻറെ അന്വേഷണ റിപ്പോർട്ട് മനോരമന്യൂസിന് ലഭിച്ചു.
വിദ്യാർഥികൾ പ്രിൻസിപ്പലിൻറെ മുറിയിൽ കയറിയപ്പോൾ ഇവിടെയുണ്ടായിരുന്ന ആറുപൊലീസുകാർ വിദ്യാർഥികളെ തടഞ്ഞില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. കുറ്റക്കാരെ രക്ഷിക്കാൻ ഗവേണിംഗ് കൗൺസിൽ ശ്രമിക്കുന്നെന്ന് ആരോപണം ഉയർന്നിരുന്നു. തിടുക്കത്തിൽ തീരുമാനമെടുക്കേണ്ടെന്നത് വച്ചത് ഈ പശ്ചാത്തലത്തിലാണെന്നാണ് സൂചന