ഇടുക്കി കുമിളിയിൽ ഗതാഗത തടസ്സം ഉണ്ടാക്കിയ സിപിഎം ലോക്കൽ സെക്രട്ടറിയുടെ വാഹനം മാറ്റിയിട്ടതിന് പോലീസുകാരനെ മർദിച്ച സിപിഎം പ്രവർത്തകരെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിൻറെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കുമളി സിഐ ഓഫീസിലേക്ക് മാർച്ച് നടത്തി. കരിമണ്ണൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എംഎസ് ഷാജിക്കാണ് മർദനമേറ്റത്.
ശബരിമല സ്പെഷ്യൽ ഡ്യൂട്ടിക്കായാണ് ഷാജി കുമളിയിൽ എത്തിയത്. സംഭവ ദിവസം ഗതാഗതക്കുരുക്കിനിടെ തേക്കടി ലോക്കൽ സെക്രട്ടറിയുടെ കാറിൽ ഒരു സംഘമെത്തി. ബ്ലോക്കൊഴിവാക്കാൻ സ്ഥലത്തു നിന്നിരുന്ന പൊലീസുകാരൻ കാർ മാറ്റാൻ ആവശ്യപ്പെട്ടു. ഇതനുസരിക്കാതെ സംഘം കാർ റോഡിൽ നിർത്തിയിട്ട ശേഷം ഇറങ്ങിപ്പോയി. അടുത്തുണ്ടായിരുന്ന ഷാജി കാർ മാറ്റിയിട്ടു. ഇതിനു ശേഷം ലോഡ്ജ് മുറിയിൽ എത്തിയപ്പോഴാണ് സിപിഎം പ്രവർത്തകർ ഷാജിയെ മർദ്ദിച്ചത്. ഷാജിയുടെ പരാതിയിൽ കുമളി ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടെ ഏഴു സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ്കേസ്സെടുത്തു. എന്നാൽ പത്തു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ്സ് സിഐ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് ചെക്കു പോസ്റ്റിനു മുന്നിൽ പൊലീസ് തടഞ്ഞു.
ഡ്യൂട്ടിക്കെത്തിയ പൊലീസുകാരനെ മർദ്ദിച്ചവരെ പിടികൂടാത്തത് സേനക്കുള്ളിലും അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.