കുണ്ടറയിൽ പത്തുവയസുകാരിയുടെ ദൂരൂഹമരണത്തിന്റെ അന്വേഷണത്തിൽ പൊലീസിന്റെ തലപ്പത്തും ഗുരുതരവീഴ്ച. എല്ലാ മാസവും ഡി.ജി.പിയും വനിത എ.ഡി.ജി.പിയും നടത്തുന്ന കുറ്റകൃത്യ അവലോകനങ്ങളിൽ പോലും പത്തുവയസുകാരിയുടെ ആത്മഹത്യ ചർച്ചയ്ക്കെത്തിയില്ല എന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് നടപടികൾ. പഴയലിപിയിലുള്ള ആത്മഹത്യക്കുറിപ്പിലേ കയ്യക്ഷരം പരിശോധിച്ചു പ്രതിയെ പിടിക്കാമെന്നിരിക്കെ അതിന്റെ ശാസ്ത്രീയ പരിശോധനയക്ക് നിർദേശിക്കാതിരുന്നതും പൊലീസിന്റെ തലപ്പത്തുണ്ടായ വീഴ്ചയാണെന്ന് വിലയിരുത്തപ്പെടുന്നു.
1. ലൈംഗിക ചൂഷണത്തിന് കുട്ടി ഇരയായെന്ന് വ്യക്തമായിട്ടും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് രണ്ടുമാസത്തിന് ശേഷം, അതും വാർത്ത പുറത്തുവിട്ടതോടെ
2. കേസിന്റെ ദൈന്യദിന അന്വേഷണം വിലയിരുത്താനോ പ്രതികളിലേക്ക് എത്താനോ പൊലീസ് ഉന്നതരും ശ്രമിച്ചില്ല.
3. ആത്മഹത്യകുറിപ്പിലേ കയ്യക്ഷരം കുട്ടിയുടേതാണെന്ന് ഉറപ്പുവരുത്താൻ കുട്ടിയുടെ നോട്ടുബുക്കുകൾ പരിശോധിക്കാനോ പൊലീസ് മുതിർന്നില്ല
4. അധ്യാപകരുടെയോ സഹപാഠികളുടെയോ അയൽവാസികളുടെ മൊഴിയെടുത്ത് പ്രതിയെ കണ്ടെത്താനും പൊലീസിന് താല്പര്യമുണ്ടായില്ല
5. അന്വേഷണത്തെ അമ്മ എതിർത്തെന്നു പറയുമ്പോഴും രണ്ടുമാസത്തിനിടെ ഒരിക്കൽ പോലും അമ്മയേയും സഹോദരിയേയും കൗൺസിലിങ്ങിന് വിധേയരാക്കി അന്വേഷണം ഊർജിതപ്പെടുത്താനും ശ്രമമുണ്ടായില്ല.
കേവലം സി.ഐയുടെ സസ്പെൻഷൻ കൊണ്ട് മാത്രം ഒതുങ്ങുന്നല്ല പൊലീസ് നടപടിയിലെ ദുരൂഹതകൾ. ഡി.ജി.പിയും വനിത എ.ഡി.ജി.പിയും ഉൾപ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചകൂടിയാണ് പുറത്തുവരുന്ന അനാസ്ഥകൾ