കോഴിക്കോട് പേരാമ്പ്രയിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ മരണത്തിൽ ഇനിയും ദുരൂഹതകൾ വിട്ടൊഴിയുന്നില്ല. ശ്വാസംമുട്ടി മരിച്ചെന്നാണ് പോസ്റ്റ്മോർട്ടത്തിലെ സൂചന. ആന്തരികാവയവങ്ങളുടെ പരിശോധനഫലം കിട്ടിയ ശേഷമെ, മരണകാരണം വ്യക്തമാകൂ.
കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിലാണ് ഡ്രൈവർ സുധീഷിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടു സുഹൃത്തുക്കൾക്കൊപ്പം തലേന്നുരാത്രി മദ്യപിച്ചിരുന്നതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. അവശനായതിനാൽ, ഓട്ടോയിൽതന്നെ കിടന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. മൊഴിയെടുക്കാൻ ഈ സുഹൃത്തുക്കളെ പൊലീസ് വിളിച്ചുവരുത്തി. ശ്വാസംമുട്ടി മരിച്ചെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തുഞെരിച്ചതിന്റെ അടയാളങ്ങൾ പോസ്റ്റ്മോർട്ടത്തിൽ കണ്ടില്ല.
അതേസമയം, ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിക്കാതെ മരണകാരണം സംബന്ധിച്ച് അന്തിമ നിഗമനത്തിൽ എത്താൻ കഴിയില്ല. പോസ്്റ്റ്മോർട്ടം ചെയ്ത ഡോക്ടറുമായി പൊലീസ് ഉദ്യോഗസ്ഥർ ഉടൻ കൂടിക്കാഴ്ച നടത്തും. മരണത്തിൽ ദുരൂഹത വിട്ടൊഴിയാത്തതിനാൽ സമഗ്ര അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആക്ഷൻകമ്മിറ്റി രൂപികരിക്കാനും നാട്ടുകാർ നീക്കം തുടങ്ങി.