ബാങ്കിലെ കോടികളുടെ ക്രമക്കേട് കണ്ടുപിടിച്ച ഉദ്യോഗസ്ഥയ്ക്ക് വധഭീഷണി. വീടിനുനേരെ രണ്ടുതവണ ആക്രമണം നടന്നതിനെ തുടര്‍ന്ന് മാവേലിക്കര താലൂക്ക് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സംരക്ഷണം തേടി പൊലീസിനെ സമീപിച്ചു. ബാങ്കിന്‍റെ തഴക്കര ശാഖയില്‍നിന്ന് മുപ്പതുകോടി രൂപയുടെ ക്രമക്കേട് കഴിഞ്ഞ മാസം സെക്രട്ടറിയുടെ നേതൃത്വത്തില്‍ കണ്ടെത്തിയിരുന്നു.
കോൺഗ്രസിന്‍റെ നിയന്ത്രണത്തിലുള്ള സഹകരണബാങ്കിലാണ് കോടികളുടെ ക്രമക്കേട് നടന്നത്. പത്ത് ശാഖകളുള്ള മാവേലിക്കര താലൂക്ക് സർവീസ് സഹകരണബാങ്കിന്‍റെ തഴക്കര ശാഖയില്‍ മുപ്പതുകോടിയുടെ തട്ടിപ്പ് നടന്നെന്നാണ് ആദ്യ പരിശോധനയില്‍ വെളിവായത്. തുടര്‍ന്ന് ബ്രാഞ്ച് മാനേജര്‍ ഉള്‍പ്പെടെ മൂന്നുപേരെ സസ്പെന്‍ഡ് ചെയ്തു. സഹകരണ വകുപ്പ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുമുണ്ട്. ഇതിനിടയില്‍ ബാങ്ക് സെക്രട്ടറി അന്നമ്മ മാത്യുവിന്‍റെ വീടിനുനേരെ രണ്ടുതവണ ആക്രമണമുണ്ടായി. തുടര്‍ന്നാണ് ഇവര്‍ പൊലീസ് സംരക്ഷണം തേടിയത്
ക്രമക്കേട് നടന്ന ബ്രാഞ്ചില്‍ തന്നെ കയറ്റാറില്ലായിരുന്നെന്നും പരിശോധനകള്‍ക്ക് ബാങ്ക് പ്രസിഡന്‍റിന്‍റെ വിലക്കുണ്ടായിരുന്നുവെന്നും സെക്രട്ടറി വെളിപ്പെടുത്തി . തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബ്രാഞ്ച് മാനേജറായിരുന്ന ജ്യോതി മധു അമ്പതുലക്ഷം രൂപ തിരിച്ചടച്ചു. എന്നാല്‍ അമ്പതുകോടിയോളം രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് സൂചന. ബ്രാഞ്ച് മാനേജര്‍ക്ക് പുറമെ രണ്ട് കാഷ്യര്‍മാരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. സഹകരണ വകുപ്പ് അസിസ്റ്റന്‍റ് റജിസ്ട്രാര്‍ നടത്തുന്ന അന്വേഷണം പൂര്‍ത്തിയായെങ്കില്‍ മാത്രമേ തട്ടിപ്പിന്‍റെ യഥാര്‍ഥ ചിത്രം വെളിവാകൂ