കണ്ണൂർ കെ.എസ്.ആർടി.സി ടിപ്പോയിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം അലിയാർകോണം സ്വദേശിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്ച അർധരാത്രിയിലാണ് തിരുവന്തപുരം തോന്നക്കലിലെ എട്ടുവിള സുനിൽ കുമാറിനെ കണ്ണൂർ കെഎസ് ആർടിസി ടിപ്പോയ്ക്ക് ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്ന ഇങ്ങനെ. കംഫർട്ട് സ്റ്റേഷൻ ലേലത്തിനെടുക്കുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
മുൻപ് കംഫർട്ട് സ്റ്റേഷനിലെ ജീവനക്കാരനായിരുന്ന അബ്ദുല്ലയെ ഒഴിവാക്കി പുതിയ കരാറുകാരൻ സുനിൽകുമാറിനെ ജോലിക്ക് വയ്ക്കുകയായിരുന്നു. ഇതിൽ വൈരാഗ്യമുണ്ടായിരുന്ന അബ്ദുല്ലയും സുഹൃത്ത് ഹരിഹരനും രാത്രി ടിപ്പോയിലെത്തി. തോർത്തിൽ കെട്ടിയ ഇളനീർ കൊണ്ട് ഹരിഹരൻ സുനിൽകുമാറിന്റെ മുഖത്തടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അടിയേറ്റ സുനിൽ തലയിടിച്ച് മാർബിൾ തറയിൽ വീഴുകയും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും മർദ്ദിക്കുയും ചെയ്തു. സുനിലിന്റെ നിലവിളി കേട്ട് സമീപത്ത് കിടന്നുറങ്ങുകയായിരുന്ന സുഹൃത്ത് വിനോദ് എഴുന്നേറ്റ് ബഹളം വെച്ചപ്പോൾ വിനോദിനെയും ഇവർ മർദ്ദിച്ചതായി പരാതിയുണ്ട്.
ബഹളം കേട്ട് എത്തിയ കെഎസ്ആർടിസി സ്റ്റാന്റിലെ സെക്യൂരിറ്റി ജീവനക്കാരാണ് പൊലീസീനെ വിവരമറിയിച്ചത്.തുടർന്ന് പൊലീസ് അബ്ദുല്ലയുയും ഹരിഹരനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അടിക്കാൻ ഉപയോഗിച്ചു എന്ന് കരുതുന്ന ഇളനീർ പൊലീസ് സംഭവസ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. ഹരിഹരൻ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഹരിഹരനും അബ്ദുല്ലയും എത്തി കംഫർട്ട് സ്റ്റേഷനിലെ മേശ തകർത്തിരുന്നതായും പരാതി ഉണ്ട്. മലർന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.