മൂന്നാര്‍ ഗുണ്ടുമലയില്‍ ഡേ കെയർ ജീവനക്കാരിയെ കൂട്ടികളുടെ മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത് മോഷണത്തിന് മാത്രമല്ലെന്ന് പൊലീസ്. കൊലപാതകത്തിനു പിന്നിൽ വ്യക്തിവൈരാഗ്യമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ബെൻമൂർ എസ്റ്റേറ്റിലെ മണികണ്ഠന്റെ ഭാര്യ രാജഗുരുവാണ് കൊല്ലപ്പെട്ടത്.
ഇതരസംസ്ഥാന തൊഴിലാളികളെയും ലയങ്ങളിൽനിന്നു കാണാതായവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. കൊലപാതകത്തിനു പിന്നിൽ മോഷണം മാത്രമല്ല വ്യക്തിവൈരാഗ്യവും ഉണ്ടെന്ന നിഗമനത്തിലാണു പൊലീസ്. കൊല്ലപ്പെട്ട രാജഗുരുവിന്റെ തലയിൽ മാത്രം അഞ്ചുവെട്ടുകളും മുഖത്തു മൂന്നു വെട്ടുകളുമുള്ളത്. വ്യക്തിവൈരാഗ്യം തീര്‍ക്കുമ്പോഴാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടക്കാറുള്ളതെന്നാണ് പൊലീസ് പറയുന്നത്.
കൊച്ചി റേഞ്ച് ഐജിയും സംഘവും കൊലപാതകം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. മണംപിടിച്ചെത്തിയ പൊലീസ് നായ ശിശുപരിപാലനകേന്ദ്രത്തിന്റെ മുന്നിലേക്കുള്ള വഴിയിലേക്കാണ് ഓടിയതെന്നതിനാൽ കൊലയാളി എസ്റ്റേറ്റിനുള്ളിൽ തന്നെയുള്ളയാളാണെന്നും പൊലീസ് കരുതുന്നു. ഒരാളാണോ പല ആളുകളടങ്ങുന്ന സംഘമാണോ കൊല നടത്തിയത് എന്നും പരിശോധിക്കുന്നുണ്ട്. കൊല്ലപ്പെട്ട രാജഗുരു പലിശയ്ക്കു പണം കടം കൊടുക്കുന്ന ആളാണെന്നു പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണോ കൊലപാതകത്തിനിടയാക്കിയതെന്നും പരിശോധിക്കുന്നു.