രണ്ടു വിവാഹങ്ങൾ മറച്ചുവച്ചു മൂന്നാമതും വിവാഹത്തിനു ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. താനെയിലെ പൊലീസ് ഓഫിസറുടെ മകളെ വിവാഹം കഴിക്കാൻ ശ്രമിച്ച ജൾഗാവ് ഭൂസാവൽ സ്വദേശി നിരജ് സൂര്യവംശിയാണ് കുടുങ്ങിയത്. ഇയാളെ ശനിയാഴ്ച താനെ കോടതിയിൽ ഹാജരാക്കി. ഈ മാസം 25 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തുവെന്നു താനെ കോപ്രി പൊലീസ് സ്റ്റേഷനിലെ അസി. പൊലീസ് ഇൻസ്പെക്ടർ എസ്.ബി.കദം പറഞ്ഞു.
പരാതിക്കാരനായ പൊലീസ് ഓഫിസർ മകൾക്ക് വരനെ തിരയുന്നതിനിടെയാണ് സൂര്യവംശിയെ കണ്ടെത്തി വിവാഹം നടത്താൻ തീരുമാനിച്ചത്. വിവാഹനിശ്ചയം ഒക്ടോബറിൽ നടന്നു. ഈ മാസം 18ന് വിവാഹവും തീരുമാനിച്ചു. അതിനിടെ, സൂര്യവംശിയുടെ രക്ഷിതാക്കൾ വിളിച്ച്, മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങിത്തരണമെന്നും സൂര്യവംശിക്ക് അവിടേക്കു താമസം മാറാനാണെന്നും പറഞ്ഞു.
അതിനു മാർഗമില്ലെന്നു മറുപടി നൽകിയതോടെ, വിവാഹനിശ്ചയത്തിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് മകൾക്കു പേരുദോഷമുണ്ടാക്കുമെന്നു ഭീഷണിപ്പെടുത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ ‘കല്യാണ ബിസിനസ്’ കണ്ടെത്തിയത്. 2013ൽ നാസിക്കിൽ നിന്ന് ആദ്യവിവാഹം കഴിച്ച പ്രതിക്ക് 11 മാസം പ്രായമുളള കുട്ടിയുണ്ട്. ഭോപ്പാലിൽ വിവാഹത്തിനു തീയതി ഉറപ്പിച്ചെങ്കിലും, പ്രതിയുടെ രക്ഷിതാക്കൾ രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതിനാൽ അതു നടന്നില്ല. പ്രതിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ആദ്യ ഭാര്യമാരും പരാതി നൽകിയിട്ടുണ്ട്. കുടുംബാംഗങ്ങളെ പൊലീസ് തിരയുന്നു.