കുടുംബത്തിന്റെ അഭിമാനം രക്ഷിക്കാൻ മകളെ ജീവനോടെ കത്തിച്ച അമ്മയ്ക്ക് വധശിക്ഷ. ലാഹോർ ഭീകരവാദ വിരുദ്ധ കോടതിയാണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വർഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം.
സ്വന്തമിഷ്ട പ്രകാരം വിവാഹം കഴിച്ച പതിനെട്ടുകാരിയായ സീനത്തിനെ വിവാഹം ആഘോഷമായി നടത്താമെന്നു പറഞ്ഞ് വീട്ടിൽ വിളിച്ചുവരുത്തി ജീവനോടെ കത്തിക്കുകയായിരുന്നു. മേയ് 29നാണ് വീട്ടുകാരെ എതിർത്ത് ഹസൻ ഖാനെന്ന യുവാവിനെ സീനത്ത് വിവാഹം കഴിച്ചത്. ഒരാഴ്ചയോളം കഴിഞ്ഞപ്പോൾ വിവാഹം ആഘോഷപൂർവം നടത്താമെന്നു പറഞ്ഞത് സീനത്തിനെ കുടുംബാംഗങ്ങളെത്തി കൂട്ടിക്കൊണ്ടുപോയി.
എന്നാൽ വീട്ടിലെത്തിയ സീനത്തിനെ, കുടുംബത്തിന്റെ അഭിമാനം നശിപ്പിച്ചെന്ന് പറഞ്ഞു മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. കട്ടിലിൽ കെട്ടിയിട്ടിരുന്ന സീനത്തിനെ അമ്മ പ്രവീൺ റഫീക്ക് മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയായിരുന്നു. സീനത്തിനെ കൊലപ്പെടുത്താൻ സഹായം ചെയ്ത സഹോദരൻ അനീസിനെ ജീവപര്യന്തം തടവിനും വിധിച്ചു.