വാളയാറിൽ സഹോദരിമാരായ രണ്ടുകുട്ടികൾ മരിച്ച കേസിൽ പ്രതികൾ അഞ്ചുപേരെന്ന് സൂചന. കുട്ടികളുടെ ബന്ധു ഉൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളിലൊരാൾ മൊബൈലിൽ ചിത്രങ്ങളെടുത്തതായും തെളിവു ലഭിച്ചു. മൂത്തകുട്ടിയുടെ മരണം നടന്നശേഷം അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും.
കുട്ടികൾ ക്രൂരമായരീതിയിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് കസ്റ്റഡിയിലുളളവരുടെ മൊഴികൾ. പലരും പല സാഹചര്യങ്ങളിൽ നിരവധി തവണ രണ്ടുകുട്ടികളെയും പീഡനത്തിനിരയാക്കി. പ്രതികളിലൊരാൾ ഇളയകുട്ടിയുടെ ചിത്രം മൊബൈലിൽ പകർത്തി. കുട്ടികളുടെ അമ്മയുടെ ബന്ധുവായ യുവാവ് ഉൾപ്പെടെ കല്ലൻകാട് സ്വദേശികളായ മൂന്നു പേരും പ്രദേശത്തു താമസിക്കുന്ന ചേർത്തല സ്വദേശിയുമാണു കസ്റ്റഡിയിലുള്ളത്. മൂത്തകുട്ടിയെ ബന്ധു പീഡിപ്പിച്ചതായുളള അമ്മയുടെ മൊഴിയും കേസിൽ നിർണായകമാണ്. എന്നാൽ മൂത്ത കുട്ടി മരിച്ച ദിവസം തുണി കൊണ്ടു മുഖം മറച്ച രണ്ടു പേർ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നതു കണ്ടതായി ഇളയ സഹോദരി പൊലീസിനു നൽകിയ മൊഴി നൽകിയിരുന്നു.
പക്ഷേ പൊലീസ് തുടർ അന്വേഷണം നടത്തിയില്ല. അന്വേഷണത്തിലെ വീഴ്ച കണക്കിലെടുത്ത് പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും. ഒറ്റമുറി വീട്ടിലെ കട്ടിലിനു മുകളിൽ കസേരയിട്ടു കയറി ഇളയ പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്നത് ആരും വിശ്വസിക്കുന്നില്ല. അതുകൊണ്ടുതന്നെ കൊലപാതക സാധ്യത തളളിക്കളയാനുമാവില്ല.