പാലക്കാട് കൈക്കൂലികേസിൽ പിടിയിലായ ഇടുക്കിയിലെ മൂന്ന് പൊലീസുകാർക്കെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. കഞ്ചാവ്, ഭൂമാഫിയയിൽ നിന്ന് ജില്ലയിലെ ഉന്നത പൊലീസുകാരുടെ പേര് പറഞ്ഞ് പണം തട്ടിയെന്നാണ് പരാതി. അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് പൊലീസുകാരെ തൊടുപുഴ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
ഇടുക്കി കുളമാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ നൂർ സമീർ, തൊടുപുഴ സ്്റ്റേഷനിലെ മുജീബ് റഹ്മാൻ, സുനീഷ്കുമാർ എന്നിവരുടെ കൂടുതൽ തട്ടിപ്പുകളാണ് പുറത്തുവരുന്നത്. ഇടുക്കി എസ്പിയുടെ കീഴിൽ രൂപീകരിച്ച ലഹരിവിരുദ്ധ സ്ക്വാഡ് ഹൈറേഞ്ച് സ്പൈഡേഴ്സിലെ അംഗങ്ങളാണ് പിടിയിലായ മൂന്ന് പേരും. സ്ക്വാഡ് പ്രവർത്തനം തുടങ്ങിയതു മുതൽ തന്നെ ഇവർക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.
ഇത് ശരിവെക്കുന്നതാണ് തൊടുപുഴ സ്റ്റേഷനിൽ ലഭിച്ച പരാതികൾ. മകനെ കഞ്ചാവ് കേസിൽ കുടുക്കാതിരിക്കാൻ 2014ൽ നൂർ സമീർ 25000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് തൊടുപുഴ സ്വദേശിയുടെ പരാതി. ഉപജീവനമാർഗമായ പോത്തിനെ വിറ്റ് പണം സ്വരൂപിച്ച് നൽകിയെന്നും പരാതിക്കാരൻ വ്യക്തമാക്കുന്നു. തൊടുപുഴ ടൗൺ കേന്ദ്രീകരിച്ച് പലിശയ്ക്ക് പണം നൽകുന്നയാളാണ് മറ്റൊരു പരാതിക്കാരൻ. നൂർ സമീർ സ്ഥിരമായി മാസപ്പടി കൈപ്പറ്റിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതിനിടെ മറ്റു രണ്ട് പൊലീസുകാർക്കും പതിനായിരം രൂപ വീതം നൽകണമെന്നും ആവശ്യപ്പെട്ടു.
ഇത് എതിർത്തതോടെ എസ്പിയുടെ സ്പെഷ്യൽ സ്ക്വഡാണെന്നും പണം നൽകിയില്ലെങ്കിൽ ഗുണ്ടാആക്ട് പ്രകാരം അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ പറഞ്ഞ തുക കൈമാറി. തൊടുപുഴ സ്്റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. പാലക്കാട് കൈക്കൂലിക്കേസിൽ മൂവരും പിടിയിലായതോടെയാണ് കൂടുതൽ പേർ പരാതിയുമായി രംഗത്തുവന്നത്. ജില്ലയുടെ വിവിധ സ്റ്റേഷനുകളിലും ഇവർക്കെതിരെ പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും പുരോഗമിക്കുകയാണ്.