നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെതിരെ വീണ്ടും കേസ്. വിദ്യാർഥികൾക്കെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിലാണ് പഴയന്നൂർ പൊലീസ് കേസെടുത്തത്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടു. വിദ്യാർഥികളും അനിശ്ചിതകാല സമരം തുടരുകയാണ്.
നെഹ്റു കോളേജിൽ സമരം ചെയ്ത വിദ്യാർഠികൾക്ക് നേരെ കൃഷ്ണദാസ് വധഭീഷണി മുഴക്കിയെന്ന പരാതിയിലാണ് കേസെടുത്തത്. സമരം തുടർന്നാൽ വിദ്യാർഥികളെ ആശുപത്രിയിലൊ മോർച്ചറിയിലോ പോയി കാണേണ്ടി വരുമെന്ന് കൃഷ്ണദാസ് ഭീഷണിപ്പെടുത്തിയെന്നാണ് പാമ്പാടി ഫാർമസി കോളജിലെ രണ്ട് വിദ്യാർഥികളുടെ രക്ഷിതാക്കളുടെ പരാതി. മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും നൽകിയ പരാതി പ്രകാരം വധഭീഷണി മുഴക്കിയെന്ന വകുപ്പിലാണ് കേസെടുത്തത്. ജിഷ്ണുവിന്റെ മരണത്തിൽ കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പ്രത്യേക അന്വേഷണ സംഘം ഇന്നലെ വടക്കഞ്ചേരി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പുറമെയാണ് പുതിയ കേസ്.
അതേ സമയം പ്രതികളായ എല്ലാവരും ഒളിവിലാണന്നും തിരച്ചിൽ തുടരുകയാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്. എന്നാൽ ജിഷ്ണുവിനെ മർദിച്ചൂവെന്ന് വ്യക്തമായതോടെ കൃഷ്ണദാസ് അടക്കമുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി. മാനേജ്മെന്റ് പീഡനം അവസാനിപ്പിക്കുന്നതടക്കമുള്ള വിവിധ ആവശ്യങ്ങളുമായി വിവിധ വിദ്യാർഥി യുവജന സംഘടനകളും അനിശ്ചിതകാല സമരത്തിലാണ്.