മലപ്പുറം അരീക്കോട്ട് ഉല്‍സവം കാണാനെത്തിയ പ്രവാസിയടക്കമുള്ള രണ്ടു യുവാക്കളെ കള്ളന്മാരെന്ന് ആരോപിച്ച് സദാചാരഗുണ്ടകള്‍ ക്രൂരമായി മര്‍ദിച്ചു. ഇവരുടെ വാഹനം തകര്‍ത്ത അക്രമിസംഘം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും അക്രമിച്ചു. വാട്സാപ്പില്‍ കാറിന്റെ ചിത്രം പ്രചരിപ്പിച്ചാണ് ആളെക്കൂട്ടിയായിരുന്നു അക്രമം.
രാത്രി ഉൽസവം കാണാനെത്തിയ പ്രവാസി യുവാക്കളാണ് ക്രൂര മർദനത്തിന് ഇരയായത്. ഉൽപ്പറമ്പ് അന്വേഷിച്ച യുവാക്കൾ സഞ്ചരിച്ച കാറിന്റെ ചിത്രമെടുത്ത് കളളൻമാരാണ് ഈ വാഹനത്തിൽ എന്ന് വാട്സാപില്‍ പ്രചരിപ്പിച്ചതാണ് വിനയായത്. എരഞ്ഞിമാവിനടുത്ത് കല്ലായിൽ വച്ച് കാർ തടഞ്ഞു നിർത്തി എടവണ്ണപ്പാറ എടശേരിക്കടവ് സ്വദേശികളായ മുബഷീറിനേയും സെയ്ഫുദ്ദീനേയും ക്രൂരമായി മർദിച്ചു. മറുപടി പറയാൻ പോലും അവസരം നൽകിയില്ല. കാറും തലകീഴായി മറിച്ചിട്ട് തല്ലിത്തകർത്തു.
ആക്രമണം തടയാനെത്തിയ അരീക്കോട് അഡീഷ്ണൽ എസ്.ഐ സുബ്രഹ്മണ്യനും സിവിൽ പൊലീസ് ഒാഫീസർ സിനോജിനും പരുക്കേറ്റു. മർദനത്തിന് പുറമെ കൃത്യനിർവഹണം തടസപ്പെടുത്തിയതും കേസെടുത്തിട്ടുണ്ട്. പരുക്കേറ്റ യുവാക്കൾ മുക്കത്ത് ചികിൽസയിലാണ്. സംസ്ഥാനത്തെ ആദ്യത്തെ സദാചാര കൊലക്കേസ് നടന്ന കൊടിയത്തൂരിൽ നിന്ന് മൂന്നു കിലോമീറ്റര്‍ മാറിയാണ് ഈ സംഭവം.