സൈനിക ക്യാംപിലെ ദുരിതങ്ങളെക്കുറിച്ച് ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ പറഞ്ഞ മലയാളി സൈനികന്‍ മരിച്ച നിലയില്‍. നാസിക്കിലെ സൈനിക ക്യാംപിൽ നിന്ന് മൂന്നുദിവസം മുമ്പ് കാണാതായ കൊല്ലം എഴുകോൺ സ്വദേശി റോയി മാത്യുവിന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹമാണ് ഇന്നു ലഭിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
നാസിക്കിലെ ആർ ആർ റജിമെൻിൽ ജവാനായിരുന്ന റോയി മാത്യുവിനെ കഴിഞ്ഞ മാസം 25 മുതലാണ് കാണാതായത്. മഹാരാഷ്ട്രയിലെ ഒരു ഓൺലൈൻ മാധ്യമം സൈനിക ക്യാംപുകളെപ്പറ്റി നടത്തിയ ഒളിക്യാമറ റിപ്പോർട്ടിങ്ങിൽ റോയിയുടെ അഭിപ്രായവും പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തെപ്പറ്റി ധാരണയില്ലാതിരുന്ന റോയി ,ദ്യശ്യങ്ങൾ പുറത്തവന്ന ശേഷം കടുത്ത മാനസിക സമർദ്ദത്തിലായിരുന്നു. തന്റെ അറിവില്ലാതെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും ജോലി പോകുമോ എന്ന് ഭയമുണ്ടെന്നും തന്നോട് സൂചിപ്പിച്ചെന്നും ഭാര്യ ഫിനി പറഞ്ഞു.
25നാണ് അവസാനമായി റോയി ഭാര്യയെ വിളിച്ചത്.പിന്നീട് കാണാതായ റോയിയുടെ മൃതദേഹം കണ്ടെത്തിയെന്ന് രാവിലെയാണ് സൈനിക ഉദ്യോഗസ്ഥർ ബന്ധുക്കളെ അറിയിക്കുന്നത്. ഭർത്താവിനെ കാണാനില്ലന്ന് കാട്ടി കഴിഞ്ഞ ദിവസം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും കരസേന മേധാവിയ്ക്കും ഫിനി പരാതി നൽകിയിരുന്നു.റോയിയുടെ മരണത്തെപ്പറ്റി അന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പട്ടു