കോഴിക്കോട്ടുനിന്ന് രണ്ടാഴ്ച മുമ്പ് കാണാതായ പത്തൊൻപതുകാരിയെ തിരുപ്പൂരിൽ മരിച്ചനിലയിൽ കണ്ടെത്തി. ട്രെയിനിൽനിന്ന് വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഒപ്പമുണ്ടായ യുവാവ് ഒളിവില്‍ പോയത് ദുരൂഹത വര്‍ധിപ്പിക്കുന്നു.
കോഴിക്കോട് ജയിൽറോഡ് പരിസരത്തെ വാടകവീട്ടിൽ താമസിക്കുന്ന ഹൻഷ ഷെറിനാണ് മരിച്ചത്. പത്തൊൻപതു വയസായിരുന്നു. പെൺകുട്ടിയെ കണാതായതിന് കസബ പൊലീസ് കേസെടുത്തിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ ട്രെയിനിൽനിന്ന് ചാടിയെന്നാണ് ഒപ്പമുണ്ടായിരുന്ന കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി അഭിറാം ആശുപത്രി അധികൃതരോട് പറഞ്ഞത്. ട്രെയിനിൽനിന്ന് ചാടിയ ഉടനെ താനും പുറകെ ചാടിയെന്നും തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെന്നുമാണ് അഭിറാമിന്റെ മൊഴി. പിന്നീട്, ഈ യുവാവിനെ കാണാതായത് ദുരൂഹത വർധിപ്പിക്കുകയാണ്.
നേരത്തെ, രണ്ടു തവണ പെൺകുട്ടിയെ കാണാതായിരുന്നു. പിന്നീട്, കണ്ടെത്തി മഹിളാമന്ദിരത്തിലാക്കി. രക്ഷിതാക്കൾ വേർപിരിഞ്ഞാണ് കഴിയുന്നത്. അച്ഛനും സഹോദരനുമൊപ്പമാണ് പെൺകുട്ടിയുടെ താമസം. ട്രെയിനിൽനിന്ന് വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം, ജീവനൊടുക്കാൻ സാധ്യതയില്ലെന്ന് കുടുംബാംഗങ്ങളും പറയുന്നു. മൃതദേഹം കോയമ്പത്തൂരിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം, നാളെ കോഴിക്കോട്ടെത്തിക്കും.