ക്രോണിൻ ഉപദ്രവിച്ചതായി മിഷേൽ ഷാജി പറഞ്ഞിട്ടുണ്ടെന്ന് മിഷേലിന്റെ അടുത്ത സുഹൃത്ത്. മുൻപ് ഇതിലുമേറെ മാനസിക സമ്മർദങ്ങളിലൂടെ മിഷേല്‍ കടന്നുപോയിട്ടുണ്ട്. അതുകൊണ്ട് ആത്മഹത്യചെയ്യുമെന്നു കരുതുന്നില്ലെന്നും കേരളത്തിനു പുറത്തു പഠിക്കുന്ന സുഹൃത്ത് മനോരമ ന്യൂസിനോടു പറഞ്ഞു. കാണാതായ ദിവസം രാവിലെ വിളിച്ചിരുന്നുവെന്നും സന്തോഷത്തോടെയാണു സംസാരിച്ചതെന്നും സുഹൃത്ത് ഓർമ്മിക്കുന്നു.
മിഷേലിന്റെ സുഹൃത്ത് മിഷേലിനെ കാണാതായ അഞ്ചിനു രാവിലെ ഈ സുഹൃത്തിനെ മിഷേൽ വിളിച്ചിരുന്നു. എന്നാൽ എല്ലാം തുറന്നു സംസാരിക്കാറുള്ള മിഷേൽ, ക്രോണിനുമായി വഴക്കുണ്ടായെന്ന കാര്യം പറഞ്ഞില്ല. ക്രോണിൻ മിഷേലിനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഈ പെൺകുട്ടി പറയുന്നു. പക്ഷേ, മിഷേലിനെ ക്രോണിൻ ഇതിലും വലിയ മാനസിക സമ്മർദത്തിലാക്കിയിട്ടുണ്ട്. സ്വയം ജീവനൊടുക്കണമെങ്കിൽ അന്നാകാമായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു.
മിഷേൽ ആത്മഹത്യ ചെയ്യില്ലെന്നു തറപ്പിച്ചു പറയുന്ന സുഹൃത്തിന്റെ മൊഴി പൊലീസ് ഫോണിൽ കേട്ടിരുന്നു. ക്രോണിന്റെ മാതാവും മിഷേലിനെ വിളിച്ചിരുന്നു.
സുഹൃത്ത് മനോരമ ന്യൂസിനോടു പറഞ്ഞത്;
''എന്നെ അഞ്ചാം തീയതി മോണിങ് വിളച്ചപ്പോൾ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. ഭയങ്കര ഹാപ്പിയായിട്ടാണ് സംസാരിച്ചത്. അപ്പോ അങ്ങനെയെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പറയാതിരിക്കുമോ? ചിലപ്പോൾ അവൾ മറന്നു പോയതായിരിക്കും മേസേജിന്റെ കാര്യമൊക്കെ പറയാൻ. പക്ഷേ എന്നാലും ടെൻഷൻ ആയിട്ടൊന്നുമല്ല സംസാരിച്ചത്. ഭയങ്കര കൂളായിട്ടാ സംസാരിച്ചത്.
"അവൾക്ക് ചെയ്യുവാണെങ്കിൽ നേരത്തേ ചെയ്യാമായിരുന്നു. കാരണം ഇതിനു മുമ്പ് ഒരുപാടു പ്രശ്നം നേരത്തേ ഉണ്ടായിട്ടുണ്ട്. കാരണം എന്താന്നുവച്ചാൽ ഇവര് തമ്മിൽ ഇതുപോലെ ഞങ്ങൾ പഠിച്ച സമയത്ത് ഒരു ദിവസം കാണാൻ വന്നിട്ടുണ്ടായിരുന്നു. അവർ തമ്മിൽ എന്തോ വഴക്കിട്ട ശേഷമാണ് അവൻ കാണാൻ വന്നത്. ഇവൾ ഫോൺവിളിച്ചിട്ട് എടുത്തില്ല. ആ ദേഷ്യത്തിലാണ് ഇവളെ കാണാൻ വന്നത്. ആ സമയത്ത് ഇവരു തമ്മിൽ സംസാരിക്കുമ്പോൾ ഇവളെ അടിച്ചിട്ടൊക്കെയുള്ളതാ. അപ്പോ അത്രേം വലിയ പ്രശ്നത്തിനിടയ്ക്ക് ഇവള് ഒന്നും ചെയ്യാതെ പിടിച്ചു നിൽക്കാമെങ്കിൽ പിന്നെ ഇപ്പോഴാണോ പ്രശ്നം വരുന്നെ.
"അവൾ ആത്മഹത്യചെയ്യാനാണു പോകുന്നതെങ്കിൽ ബാഗും കൊണ്ടെന്തിനാ പോകുന്നെ. പള്ളിയിൽ പോയപ്പോൾ ബാഗ് കൊണ്ടല്ലേ പോയത്. അങ്ങനെ ആത്മഹത്യചെയ്യാൻ പോയ ആള് എന്തിനാ ബാഗ് കൊണ്ടുപോകുന്നെ. സാധാരണ ഇപ്പോ അവൾ പള്ളിയിൽ പോയി കഴിയുവാണെങ്കിൽ പ്രർഥിച്ച് കഴിയുമ്പോ പുറത്തിറങ്ങി കരയാറുള്ളതാ. ഞാനും അവളോടൊപ്പം ഇടയ്ക്കിടെ പള്ളി പോകാറുള്ളതാ. അവിടെ നിന്ന് പ്രാർഥിച്ച് കരഞ്ഞിട്ടൊക്കെ ഇറങ്ങുമായിരുന്നു. ഇപ്പോ യുഷ്വലി നോർമലി ഒക്കെയായിട്ടാണ് ഇറങ്ങിയത്. ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ഞാൻ 27 ാം തീയതി വരുമ്പോൾ കാണാമെന്നൊക്കെ പറഞ്ഞിരുന്നതാ. മരിക്കാൻ പോകുന്ന ഒരാൾ അങ്ങനൊക്കെ പറയുമോ"