കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ. പിറവം ഇലഞ്ഞി സ്വദേശി മിഷേൽ ഷാജിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. കാണാതായ ദിവസം കലൂർ പള്ളിയിൽ നിന്ന് പെൺകുട്ടി പുറത്തേക്ക് പോകുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ മനോരമന്യൂസിന് ലഭിച്ചു.
കൊച്ചി പാലാരിവട്ടത്ത് സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജിയെ കഴിഞ്ഞ ഞായറാഴ്ചയാണ് കാണാതാകുന്നത്. അന്ന് കലൂർ പള്ളിയിൽ പോയ മിഷേൽ ഇവിടെ നിന്ന് പുറത്തിറങ്ങിയതിന് തെളിവുണ്ട്. പിറ്റേന്ന് വൈകിട്ട് ഐലൻഡിലെ വാർഫിനടുത്ത് കായലിലാണ് മിഷേലിൻറെ മൃതദേഹം കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. കാണായ ദിവസം പെൺകുട്ടി കലൂർ പള്ളിയിൽ പോയി മടങ്ങുന്നതിൻറെ സിസടിവി ദൃശ്യങ്ങൾ മനോരമന്യൂസിന് ലഭിച്ചു.
പള്ളിയിൽ നിന്ന് പുറത്തേക്ക് വരുന്ന ഈ ദൃശ്യങ്ങളിൽ മിഷേലിന് മാനസിക പിരിമുറക്കമുള്ളതായി തോന്നുന്നില്ല. മാത്രമല്ല ദൃശ്യങ്ങളിൽ കാണുന്ന പോലെ ബൈക്കിലെത്തിയ രണ്ടുപേർ മിഷേലിനെത്തിരഞ്ഞാണോ എത്തിയത് എന്നും ബന്ധുക്കൾക്ക് സംശയമുണ്ട്.
ഇവർ മിഷേലിനെ പിന്തുടർന്നതായും സംശയമുണ്ടെന്നും ബന്ധുക്കൾ പറയുന്നു. അതുകൊണ്ട് തന്നെ മിഷേൽ ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
കാണാതായതിന് പിറ്റേന്ന് ഐലൻഡിലെ വാർഫിനടുത്ത് കായലിലാണ് മിഷേലൻറെ മൃതദേഹം കണ്ടെടുത്തത്. എന്നാൽ മിഷേൽ വെള്ളത്തിൽ വീണ് മരിച്ചതിൻറെ അടയാളങ്ങളില്ലെന്നും ബന്ധുക്കൾ പറയുന്നു.
പൊലീസ് പറയുന്നതു പോലെ മിഷേൽ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് ഷാജി വർഗീസ് പറഞ്ഞു. പെൺകുട്ടിയുടെ ഫോൺ കലൂർ സ്വച്ചോഫായത് കലൂരിലെ മൊബൈൽ ടവറിൻറെ പരിധിയിലാണ്. ഇതിൽ അവസാനം വിളിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ആത്മഹത്യയെന്ന നിഗമനത്തിലല്ലാതെ പൊലീസിൻറെ അന്വേഷണം മുന്നോട്ടുപോയിട്ടില്ല. പെൺകുട്ടി കലൂർ പള്ളിയിൽ നിന്ന് പുറത്തിറങ്ങുന്നതിൻറെയടക്കം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത് മിഷേലിൻറെ ബന്ധുക്കളാണ്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇതുവരെ പൊലീസ് ഇവർക്ക് നൽകിയിട്ടില്ല. അതേസമയം മിഷേൽ അവസാനം സംസാരിച്ചത് സംസ്ഥാനത്ത് പുറത്ത് നിന്നുള്ള ഒരു യുവാവിനോടാണെന്നും ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.