കൊച്ചിയിൽ മരിച്ച നിലയിൽ കാണപ്പെട്ട സിഎ വിദ്യാർഥി മിഷേൽ ഷാജി ഗോശ്രീ പാലത്തിൻറെ ഭാഗത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങൾ മനോരമന്യൂസിന് ലഭിച്ചു. ഹൈക്കോടതി ജങ്ഷനിലുള്ള അശോകാ ഫ്ളാറ്റ് സമുച്ചയത്തിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണിത്. മിഷേലിൻറെ മരണത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണിതെന്ന് പൊലീസ് വ്യക്തമാക്കി.
കൊച്ചി പാലാരിവട്ടത്ത് സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജി , രണ്ടാം ഗോശ്രീ പാലത്തിൽ നിന്ന് കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തൽ. അടുപ്പമുണ്ടായിരുന്ന ക്രോണിൻ അലക്സാണ്ടറുടെ നിരന്തര ശല്യത്തെത്തുടർന്നാണിതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. മിഷേൽ രാത്രിയോടെ ഗോശ്രീ പാലത്തിൻറെ ഭാഗത്തേക്ക് നടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ കണ്ടെടുത്തത്. ഈ ദൃശ്യങ്ങൾ മനോരമന്യൂസിന് ലഭിച്ചു.
സിസിടിവിയിൽ 7 മണി എന്നാണ് കാണുന്നതെങ്കിലും ഇതിലെ സമയം ഇരുപത് മിനിറ്റ് താമസിച്ചുള്ളതാണെന്നും യഥാർഥസമയം 7.20 നോട് അടുപ്പിച്ചാണെന്നും പൊലീസ് വ്യക്തമാക്കുന്നു. കലൂർ പള്ളിയിൽ നിന്ന് ആറുമണിക്ക് ശേഷം പുറത്തിറങ്ങിയ മിഷേൽ നടന്നുപോകുന്നതിൻറെ ചലനങ്ങളും പുതിയ ദൃശ്യങ്ങളിലെ ചലനങ്ങളും നിരീക്ഷിച്ചാണ് നടക്കുന്നത് മിഷേൽ തന്നെയാണെന്ന് പൊലീസ് ഉറപ്പിക്കുന്നത്. കലൂർ പള്ളിയൽ നിന്ന് മിഷേൽ എങ്ങനെ ഗോശ്രീ പാലത്തിലേക്കെത്തി എന്നത് വിശദീകരിക്കാൻ പൊലീസിന് സാധിക്കാത്തത് വിമർശനമുയർത്തിയിരുന്നു.
ഇപ്പോഴത്തെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മിഷേൽ കലൂരിൽ നിന്ന് ഗോശ്രീയിലേക്ക് നടന്നു പോകുകയായിരുന്നോ എന്ന് പരിശോധിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനു സമീപത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. അതേസമയം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് മുമ്പ് ക്രോണിൻ അലക്സാണ്ടറുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഫോണിലെ മായ്ച് കളഞ്ഞ സന്ദേശങ്ങൾ വീണ്ടെടുക്കുകയാണ് ലക്ഷ്യം.