തൊടുപുഴയിൽ സഹോദരിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ സഹോദരൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മൂലമറ്റം സെന്റ് ജോസഫ് കോളജിലെ വിദ്യാർഥി അർജുൻ അമ്പാട്ടാണ് കൊല്ലപ്പെട്ടത്. അർജുനെ ആക്രമിച്ച പതിനാറുകാരനെ പൊലീസ് കസ്റ്റഡയിലെടുത്തു.
പടിഞ്ഞാറെ കോടിക്കുളത്തിന് സമീപം റോഡരികിൽ ചോരവാർന്ന് കിടന്ന അർജുനെ ചൊവ്വാഴ്ചയാണ് നാട്ടുകാർ ആശുപത്രിയിലെത്തിച്ചത്. റോഡപകടമെന്നാണ് ആദ്യം കരുതിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ബീർ കുപ്പിക്കൊണ്ട് തലയ്ക്കടിയേറ്റതാണെന്ന് സ്ഥിരീകരിച്ചു. സഹപാഠിയായ വിദ്യാർഥിനിയോട് അർജുൻ അപമര്യാദയായി പെരുമാറിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സംഭവം പെൺകുട്ടി വീട്ടിലറിയിച്ചു. തുടർന്ന് അർജുനും പെൺകുട്ടിയുടെ സഹോദരനായ പ്ലസ് ടു വിദ്യാർഥിയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതോടെ പ്രശ്നം പറഞ്ഞു തീർക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കൾ അർജുനെ വീട്ടിലേക്ക് വിളിപ്പിച്ചു. ഇവർ തമ്മിൽ സംസാരിക്കുന്നതിനിടെയാണ് സഹോദരൻ അർജുനെ ബീർ കുപ്പികൊണ്ട് തലയ്ക്കടിച്ചത്. തലയിൽ ഗുരുതരമായി പരുക്കേറ്റ അർജുൻ ബൈക്കിൽ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് മടങ്ങി. ആറ് കിലോമീറ്റർ അകലെ ചോരവാർന്ന് അർജുൻ ബോധരഹിതനായി റോഡിൽ വീണു.
വീഴ്ചയിലുണ്ടായ മുറിവും മരണകാരണമായെന്നാണ് പൊലീസിന്റെ നിഗമനം. മൂലമറ്റം സെന്റ് ജോസഫ് കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയാണ് കൊല്ലപ്പെട്ട അർജുൻ. മേൽനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.