തൃശൂർ പേരാമ്പ്രയിൽ മരണവീട്ടിലുണ്ടായ തർക്കത്തിനിടെ മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു. മദ്യലഹരിയിൽ മൃതദേഹത്തെ അപമാനിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. മരിച്ചയാളുടെ മകനാണ് സഹോദരി ഭർത്താവിനെ കുത്തിക്കൊന്നത്.
കൊടകരക്ക് സമീപം പേരാമ്പ്രയിൽ ചേമ്പാട്ട് വീട്ടില്‍ 49 വയസുള്ള രാജനാണ് കൊല്ലപ്പെട്ടത്. രാജന്റെ ഭാര്യയുടെ സഹോദരൻ ഏണാഞ്ചേരി ഗോപാലകൃഷ്ണനെയാണ് കൊടകര പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അർധരാത്രിയിൽ ഗോപാലകൃഷ്ണന്റെ വീട്ടിൽവച്ചായിരുന്നു കൊലപാതകം. ഗോപാലകൃഷ്ണന്റെ അമ്മ അമ്മിണി ഇന്നലെ വൈകിട്ടോടെ മരിച്ചിരുന്നു. രാത്രിയോടെ മദ്യപിച്ചെത്തിയ ഗോപാലകൃഷ്ണൻ ബഹളം വയ്ക്കുകയും മൃതദേഹത്തിൽ അടിക്കുകയും വലിച്ചെറിയാനും ശ്രമിച്ചു. ഇത് പലതവണ രാജൻ തടഞ്ഞു. ഇതിൽ പ്രകോപിതനായ ഗോപാലകൃഷ്ണൻ രാജനെ കുത്തുകയാണെനനാണ് പൊലീസിന് മൊഴി ലഭിച്ചത്.
ഗുരുതരമായി പരുക്കേറ്റ രാജനെ ഉടന്‍ ചാലക്കുടിയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കൊടകര സി.ഐ.ടി.യു. യൂണിയന്‍ തൊഴിലാളിയാണ് മരിച്ച രാജന്‍. രാജന്റെ വീട്ടിലായിരുന്നു മരിച്ച അമ്മിണി താമസിച്ചിരുന്നത്. സംസ്കാരത്തിനായാണ് മകനായ ഗോപാലകൃഷ്ണൻ ഒറ്റക്ക് താമസിക്കുന്ന വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്. ഇന്ന് സംസ്കാരം കഴിഞ്ഞതോടെ ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.