വൈദ്യുതി ബിൽ കൂടിയെന്നാരോപിച്ച് കാഞ്ഞിരപ്പള്ളിയിൽ മീറ്റർ റീഡർക്ക് മർദ്ദനം. കാഞ്ഞിരപ്പള്ളി കെ.എസ് ഇ ബി ഓഫീസിലെ മീറ്റർ റീഡറായ വിഴിക്കത്തോട് സ്വദേശി അഖിലിനാണ് മർദ്ദനമേറ്റത്.
കാഞ്ഞിരപ്പള്ളി പാറക്കടവിൽ വച്ചാണ് റീഡിംഗ് എടുക്കുന്നതിനിടെ കെ.എസ്.ഇ.ബി മീറ്റർ റീഡർക്ക് മർദ്ദനമേറ്റത്.കാഞ്ഞിരപ്പള്ളി കെ.എസ്.ഇ.ബി. ഓഫീസിലെ കരാർ ജീവനക്കാരനായ വിഴിക്കത്തോട് സ്വദേശി സന്ധ്യ ഭവനിൽ അഖിൽ വി നായരെയാണ് പാറക്കടവ് പുളിമൂട്ടിൽ ഈസയും മകനും ചേർന്ന് മർദ്ദിച്ചത്. ബിൽ തുക കൂടി എന്നാരോപിച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിൽ അഖിലിന്റെ വലതു കൈയ്ക്കും, കഴുത്തിനും പരുക്കേറ്റു. കഴുത്തിൽ തൂക്കിയിട്ടിരുന്ന മീറ്റർ റീഡിംഗ് യന്ത്രം വലിച്ച് പറിക്കുവാൻ ശ്രമിക്കുന്നതിനിടെയാണ് കഴുത്തിൽ പരുക്കേറ്റത്.ഇതോടൊപ്പം കല്ലു കൊണ്ടിടിച്ച് പരുക്കേല്പിക്കാനും ശ്രമമുണ്ടായി. സമീപത്തെ വീടിനുള്ളിലേക്ക് ഓടിക്കയറിയാണ് അഖിൽ രക്ഷപ്പെട്ടത്.തുടർന്ന് അഖിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.സംഭവവുമായി ബന്ധപ്പെട്ട് കെ എസ് ഇ ബി അധികൃതർ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകി.
ജനുവരി മാസം ഈസയ്ക്ക് നൽകിയ വൈദ്യുതി ബില്ലിൽ മൂവായിരം രൂപയുടെ വർദ്ധനവ് വന്നിരുന്നു.മീറ്റർ റീഡിംഗ് മെഷീന്റെ സാങ്കേതിക തകരാറാണ് ബിൽ തുക കൂടുവാൻ കാരണമായത്. പരാതിയെ തുടർന്ന് പരാതി ലഭിച്ചതോടെകെ.എസ്.ഇ.ബി അധികൃതർ ബിൽ തുക കുറച്ച് നൽകി.ഇതിന് ശേഷം ഈ മാസത്തെ പുതിയ മീറ്റർ റീഡിംഗ് എടുക്കുവാൻ ചെന്നപ്പോഴാണ് ഇത്തവണത്തെയും ബിൽ തുക കൂടുതലാണന്നാരോപിച്ച് മീറ്റർ റീഡറായ അഖിലിനെ ഈസയും മകനും ചേർന്ന് മർദ്ദിച്ചത്.