മാറാട് കൂട്ടക്കൊലയ്ക്കു പിന്നിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കാൻ സി.ബി.ഐ ഉടനെ കോഴിക്കോട്ട് ക്യാംപ് ഓഫിസ് തുറക്കും. ഓഫിസിന് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്കു സി.ബി.ഐ. കത്തുനൽകി.
മാറാട് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നത് ചെന്നൈയിൽനിന്നുള്ള സി.ബി.ഐ. സംഘമാണ്. കഴിഞ്ഞ ആഴ്ച സി.ബി.ഐ ഉദ്യോഗസ്ഥർ കോഴിക്കോട്ടെത്തി മാറാടും പരിസര പ്രദേശങ്ങളും നേരിൽക്കണ്ടു. കേസന്വേഷിച്ച ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ക്രൈംബ്രാഞ്ചിന്റെ കേസ് ഡയറി പരിശോധിച്ചു.
2003 മേയ് രണ്ടിന് മാറാട് കടൽത്തീരത്തുണ്ടായ കൂട്ടക്കൊലയിൽ എട്ടു പേരാണ് കൊല്ലപ്പെട്ടത്. ഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതി ചേർത്തവരെ വീണ്ടും സി.ബി.ഐ. ചോദ്യംചെയ്യും. പതിനാലു വര്‍ഷം മുമ്പ് നടന്ന കൊലക്കേസായതിനാൽ തെളിവുകൾ സ്വരൂപിക്കാൻ സമഗ്രമായ അന്വേഷണം വേണ്ടി വരും. ഒരു സംഘം സി.ബി.ഐ. ഉദ്യോഗസ്ഥർ കോഴിക്കോട്ട് തങ്ങിയാകും കേസന്വേഷിക്കുക.