നിലമ്പൂരില്‍ പിടിയിലായ മാവോയിസ്റ്റ് അയ്യപ്പൻ എന്ന ഹരി വനമേഖലയിൽ പ്രവർത്തിക്കുന്ന മാവോയിസ്റ്റ് സംഘത്തിലെ സജീവ അംഗമെന്ന് പൊലീസ്. രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പട്ട പടുക്ക ഫോറസ്റ്റ് സ്റ്റേഷനടുത്ത് വച്ച് നാട്ടുകാരാണ് അയ്യപ്പനെ പിടികൂടി പൊലീസിനു കൈമാറിയത്.
കോയമ്പത്തൂർ സ്വദേശിയായ അയ്യപ്പൻ കാടിറങ്ങി നാട്ടിലേക്ക് പോവാനുളള ശ്രമത്തിനിടെയാണ് പിടിയിലാവുന്നത്. പടുക്ക വനത്തിൽ പൊലീസ് വെടിവയ്പിൽ മാവോയിസ്്റ്റുകളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെടുബോൾ തൊട്ടടുത്ത പുഞ്ചക്കൊല്ലി കോളനിയിലുണ്ടായിരുന്നൂവെന്നാണ് അയ്യപ്പന്റെ മൊഴി. ബിരുദധാരിയായ അയ്യപ്പൻ ഇലക്ട്രോണിക്സ് ഡിപ്ലോമ കോഴ്സും പാസായട്ടുണ്ട്. മാവോയിസ്റ്റു സംഘങ്ങളെ ബോംബും ആയുധങ്ങളും കൈകാര്യം ചെയ്യാൻ സഹായിക്കുകയായിരുന്നു ദൗത്യം. നാടുകാണി ദളത്തിന്റെ ഭാഗമായി ആദിവാസി കോളനികളിൽ കയറിയിറങ്ങി പ്രചാരണം നടത്തിയിരുന്നു. സർക്കാരിനെതിരെ താളിപ്പുഴ കോളനിയിൽ പ്രചാരണം നടത്തിയതിന് നേരത്തെ അയ്യപ്പനെതിരെ കേസുണ്ടെന്ന് പൊലീസ് പറയുന്നു.
പടുക്ക സ്റ്റേഷൻ പരിസരത്ത് നിന്ന് എടക്കരയിലെത്താൻ ഒാട്ടോറിക്ഷയിൽ കയറിയെ അയ്യപ്പനെ സംശയം തോന്നിയ ഒാട്ടോ ഡ്രൈവർ ചോദ്യം ചെയ്തതോടെ ഒാടി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിലേൽപിച്ചു. മാവോയിസ്റ്റ് ആഭിമുഖ്യമുളള ആർ.ഐ.എം എന്ന സംഘടനയിൽ നേരത്തെ അയ്യപ്പൻ പ്രവർത്തിച്ചിരുന്നതായി ക്യൂബ്രാഞ്ച് റിപ്പോർട്ടുണ്ട്. മലപ്പുറം ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബഹറയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.