തൃശൂർ കുന്നംകുളത്ത് ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി. ഭാര്യയിലുള്ള സംശയത്തെ തുടർന്ന് മകളുടെ കൺമുന്നിലിട്ടാണ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
കുന്നംകുളത്തിന് സമീപം ആനായ്ക്കൽ പനങ്ങാട്ട് വീട്ടിൽ പ്രദീപിന്റെ ഭാര്യ ജിഷയാണ് കൊല്ലപ്പെട്ടത്.. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ഇവരുടെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം. തൊട്ടുപിന്നാലെ കുറ്റമേറ്റ് പറഞ്ഞ് പ്രദീപ് കുന്നംകുളം പൊലീസിൽ കീഴടങ്ങി. പ്രദീപിന്റെ മൊഴി പ്രകാരം പൊലീസ് സംഭവം വിശദീകരിക്കുന്നത് ഇങ്ങിനെയാണ്. വിദേശത്ത് ജോലിയുണ്ടായിരുന്ന പ്രദീപ് മൂന്ന് മാസം മുൻപ് നാട്ടിലെത്തി. മറ്റ് ജോലികൾക്കൊന്നും പോയിരുന്നില്ല. ഭാര്യയെ വലിയ സംശയമുണ്ടായിരുന്നു. കനത്ത ചൂട് കാരണം ഏക മകളും ഭാര്യയും ഒന്നിച്ച് വീട്ടിനുള്ളിലെ ഹാളിലെ നിലത്താണ് ഇന്നലെ കിടന്നുറങ്ങിയത്.
രാത്രി രണ്ട് മണിയായപ്പോൾ ഉണർന്ന പ്രദീപ് ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടികത്തിയുപയോഗിച്ച് വെട്ടി. എഴുന്നേൽക്കാൻ ശ്രമിച്ച ജിഷയെ വീണ്ടും വീണ്ടും വെട്ടി. 19 വെട്ടുകളാണ് ജിഷയുടെ ശരീരത്തിലുള്ളത്. ശബ്ദം കേട്ടുണർന്ന 13 കാരിയായ മകളുടെ കൺമുന്നിലിട്ടാണ് അച്ഛൻ അമ്മയെ ക്രൂരമായി കൊന്നത്. തുടർന്ന് പ്രദീപ് പൊലീസിലെത്തി കീഴടങ്ങുകയായിരുന്നു. സംശയം മാത്രമാണ് കൊലപാതകകാരണമെന്നാണ് പ്രദീപിന്റെ മൊഴി. എന്നാൽ ഇത്രയധികം വെട്ടുകളുള്ളതിനാൽ മറ്റ് കാരണങ്ങളെന്തെങ്കിലുമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ ഹോം നഴ്സിനെ കഴുത്ത് ഞെരിച്ച് കൊന്നശേഷം പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങിയ സമാനരീതിയിലുള്ള കൊലപാതകത്തിനും കുന്നംകുളം സാക്ഷിയായിരുന്നു.