പ്രമുഖ മലയാള യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ചിത്രങ്ങളെടുക്കുയും ചെയ്ത സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. ഇന്നലെ രാത്രി തൃശൂരില്‍ നിന്ന് വരികയായിരുന്ന നടിയെ അങ്കമാലിക്ക് സമീപം വച്ചാണ് നാലംഗസംഘം കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയത്. രണ്ടുമണിക്കൂറിനുശേഷം കൊച്ചി കാക്കനാട്ട് നടിയെ ഇറക്കിവിട്ട് സംഘം കടന്നുകളയുകയായിരുന്നു. ഡ്രൈവറാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്..
രാത്രി ഒൻപതരയോടെ എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന നടിയുടെ കാറിൽ അങ്കമാലിക്കടുത്ത് അത്താണിയിൽ വച്ചാണ് അക്രമിസംഘം കടന്നു കയറിയത്. പിന്നാലെ ടെംപോ ട്രാവലറിൽ എത്തിയ സംഘം നടിയുടെ കാറിൽ ഇടിപ്പിച്ചു. ഇതെ തുടർന്ന് നിർത്തിയ കാറിൽ നിന്ന് ഡ്രൈവറെ പിടിച്ചിറക്കി ട്രാവലറിലേക്ക് മാറ്റി. തുടർന്ന് അക്രമികൾ നാലുപേർ കാറിൽ കയറി നിയന്ത്രണം എറ്റെടുത്തു.
തുടർന്ന് ഇരു വാഹനങ്ങളും എറണാകുളത്തേക്ക്. വഴിയിലുടനീളം ഉപദ്രവിക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്തു എന്നാണ് നടിയുടെ മൊഴി. എറണാകുളത്ത് എത്തിയപ്പോൾ പഴയ ഡ്രൈവറെ വീണ്ടും കാർ ഏൽപിച്ചു. തുടർന്ന് നടി ആവശ്യപ്പെട്ടത് അനുസരിച്ച് ഇയാളാണ് കാക്കനാട്ടുള്ള ലാലിന്റെ വീട്ടിലേക്ക് എത്തിച്ചത്. നടി പറഞ്ഞ വിവരങ്ങൾ ലാൽ അറിയിച്ചത് പ്രകാരം പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് നടിക്കൊപ്പം ആദ്യം മുതലേ ഉണ്ടായിരുന്ന ഡ്രൈവറും അക്രമികളും ചേർന്നൊരുക്കിയ നാടകമായിരുന്നു എന്ന് വ്യക്തമായത്.
ഇതു പ്രകാരം കൊരട്ടി സ്വദേശിയായ ഡ്രൈവർ മാർട്ടിനെ അറസ്റ്റു ചെയ്തു. വൈദ്യ പരിശോധനക്കു ശേഷം നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. മുൻപ് തന്റെ വാഹനമോടിച്ചിട്ടുള്ള പെരുമ്പാവൂർ സ്വദേശി സുനിൽകുമാറാണ് അക്രമികളിൽ പ്രധാനിയെന്ന് നടി വെളിപ്പെടുത്തി. ഒട്ടേറെ കേസുകളിൽ പ്രതിയായ പൾസർ സുനിെയന്ന ക്രിമിനലാണിതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അറിയപ്പെടുന്ന സംഘത്തിൽ ഉണ്ടായിരുന്ന മറ്റ് മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടില്ല.